ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം അഴിച്ചുവിട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനമെടുത്ത യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പ്രതിഷേധവും, ഭീഷണിയും. ഈ ഭീഷണികൾ കണ്ട് താൻ പിന്നോട്ട് പോകില്ലെന്നും ഭീഷണികൾക്ക് സ്ഥാനമില്ലെന്നും യോഗി പറഞ്ഞു. കലാപകാരികൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അതുവരെ താൻ തലസ്ഥാനത്ത് തന്നെയുണ്ടാകുമെന്നും യോഗി ആദിത്യനാഥ് പ്രതികരിച്ചു.
കലാപകാരികൾക്കെതിരെ കർശന നടപടിയെടുക്കുന്ന യോഗി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ ഭവനു മുന്നിൽ നടന്ന പ്രതിഷേധവും അക്രമാസക്തമായി. 46 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ 27 പേർ സ്ത്രീകളാണ്. ഇവരെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
യു പിയിൽ കലാപം നടത്തുന്നതിനിടെയിൽ പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ഇതെ തുടർന്നാണ് മുഖ്യമന്ത്രിയ്ക്ക് നേരെ ഭീഷണി മുഴങ്ങി തുടങ്ങിയത്. ഇതിന്റെ ആദ്യ ഘട്ടമായി കലാപത്തിൽ പങ്കെടുത്തതായി പൊലീസ് കണ്ടെത്തിയവർക്ക് നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്. മുസഫര്‍ നഗറില്‍ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു. മറ്റ് ജില്ലാ ഭരണകൂടങ്ങളും സമാനമായ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്.
മാത്രമല്ല സർക്കാരിനുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കാൻ ലക്നൗ ജില്ലാ മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ നാലംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഹർത്താലിന്റെയോ, മറ്റ് പ്രതിഷേധങ്ങളുടെയോ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയോ, നഷ്ടപരിഹാരം ഈടാക്കുകയോ ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുപി സർക്കാരും കലാപകാരികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനിച്ചത്.
Discussion about this post