ഡല്‍ഹി: 2019ലെ ഏറ്റവും വലിയ നുണയനാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്കും സ്വന്തം പാര്‍ട്ടിക്കും രാഹുല്‍ നാണക്കേടുണ്ടാക്കിയതായും ജാവദേക്കര്‍ പറഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ദരിദ്രരുടെ മേലുള്ള നികുതിയാണെന്ന വിവാദ പ്രസ്താവനയ്ക്കു പിന്നാലെയാണ് ബിജെപി രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തിയത്.
രാജ്യത്ത് അസ്ഥിരത വര്‍ധിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ രജിസ്റ്ററിലും ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണ്. എന്‍.പി.ആറില്‍ ഒരു പണമിടപാടും ഉള്‍പ്പെടുന്നില്ല. കൂടാതെ, ദരിദ്രരെ തിരിച്ചറിയാന്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ ലക്ഷ്യമിടുന്ന ആളുകളിലേക്ക് എത്തിച്ചേരാനും സഹായകമാകും. 2010-ലും സമാന പ്രക്രിയ നടപ്പാക്കിയിട്ടുണ്ടെന്നും ജാവദേക്കര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹം നുണ പറയുമായിരുന്നു. ഇപ്പോള്‍ അദ്ദേഹം പ്രസിഡന്റല്ല. എങ്കിലും നുണ പറയുന്നത് തുടരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ നുണയന് എന്ന വിഭാഗമുണ്ടെങ്കില്‍ അതു രാഹുല്‍ ഗാന്ധിക്കായിരിക്കും ലഭിക്കുക. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ ലജ്ജിപ്പിക്കുന്നതായിരുന്നു. ഇപ്പോള്‍ അദ്ദേഹം പറയുന്ന നുണകള്‍ പാര്‍ട്ടിയെയും രാജ്യത്തെയും മുഴുവനും നാണം കെടുത്തുന്നതാണെന്നും ജാവദേക്കര്‍ പറഞ്ഞു.
Discussion about this post