തിരുവല്ല: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ അക്രമം നടത്തിയ കേസിലെ മുഖ്യ പ്രതിയായ എസ്എഫ്ഐ പ്രവർത്തകനായ ‘എട്ടപ്പന്‍’ അറസ്റ്റില്‍. മുട്ടത്തറ പത്മ നിവാസില്‍ ഏട്ടപ്പന്‍ എന്നറിയപ്പെടുന്ന എസ്.മഹേഷിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റുചെയ്തത്. ഇരവിപേരൂര്‍ കോഴിമലയില് സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന മഹേഷിനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്. പ്രതിയെ മ്യൂസിയം പൊലീസിന് കൈമാറും.
യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ വച്ച് കഴിഞ്ഞ മാസം കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും കെ.എസ്.യു പ്രവര്‍ത്തകനായ നിതിന്‍ രാജിനുനേരെ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പിന്നാലെ നിതിന്‍ രാജിന്റെയും ഹോസ്റ്റലിലെ മറ്റൊരു അന്തേവാസിയായ വിദ്യാര്‍ത്ഥി സുദേവിന്റെും സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും പുസ്തകങ്ങളും മഹേഷ് കത്തിച്ചെന്നും ആരോപണമുയര്‍ന്നു. വധഭീഷണി മുഴക്കിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കാനായി പ്രിന്‍സിപ്പലിനെ കാണാന്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് എത്തിയതിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജിനു മുന്നില്‍ വന്‍ അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്.
സംഭവം നടന്നിട്ട് ഒരു മാസത്തിനു ശേഷമാണ് പൊലിസ് മഹേഷിനെ അറസ്റ്റു ചെയ്യുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന മഹേഷ് കോളേജ് യൂണിയന് ചെയര്‍മാനായും ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ വിദ്യാര്‍ത്ഥിയല്ലാത്ത മഹേഷ് അനധികൃതമായി കോളേജ് ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു.
Discussion about this post