ചെന്നൈ: തമിഴ്നാട്ടില്‍ എസ്ഡിപിഐ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി അമിത് ഷാക്കുമെതിരെ വിവാദ പ്രസംഗം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് നെല്ലായ് കണ്ണൻ റിമാൻഡിൽ. ജനുവരി 13വരെയാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്.
സേലത്തെ സെന്‍ട്രല്‍ ജയിലിലാണ് നെല്ലായ് കണ്ണനെ പാര്‍പ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഇദ്ദേഹം അറസ്റ്റിലായത്. പെരമ്പല്ലൂരിലെ ഗസ്റ്റ് ഹൗസില്‍ നിന്നാണ് കണ്ണനെ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തത്.
നെല്ലായ് കണ്ണന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ മറീന ബീച്ചില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എസ്ഡിപിഐ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വെച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് പോലീസ് നടപടി. ‘”ന്യൂനപക്ഷ വിഭാഗം പ്രധാനമന്ത്രി നരേന്ദ്രമോദിയേയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയോ ആരെയെങ്കിലും ഒരാളെ കൊന്നുകളയുമെന്നാണ് പ്രതീക്ഷിച്ചതെന്നാണ് താന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ആരും അത് ചെയ്തില്ല” എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടിഞ്ഞാണ്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ കയ്യിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് നെല്ലായ് കണ്ണന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ട കണ്ണനെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും ദേശീയ സെക്രട്ടറിയുമായ എച്ച് രാജ പോലീസില്‍ പരാതി നല്‍കിയിരുന്നു. മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതോടെ പൊന്രാധാകൃഷ്ണന്, എച്ച് രാജ, ലാ ഗണേശന്, സിപി രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Discussion about this post