തിരുവനന്തപുരം: കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസിലെ എഎസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പൂന്തുറ സ്വദേശിയെ ചോദ്യം ചെയ്ത് ഫോർട്ട് പൊലീസ്. മുൻപ് ഒരു സ്ഫോടന കേസുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരെയാണു പ്രതികളെന്നു പ്രധാനമായും സംശയിക്കുന്നത്.
25നും 30നും ഇടയ്ക്കാണു രണ്ടുപേര്‍ക്കും പ്രായം. അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്. ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്ട്രോള് റൂമില്‍ അറിയിക്കണമെന്നാണ് നിർദേശം. ഫോണ്‍ നമ്പര്‍: 0471 2722500, 9497900999. ഇവരെ പിടികൂടാന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഒരു സംഘം തമിഴ്നാട്ടുകാര്‍ കേരളത്തിലേക്ക് കടന്നതായി തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ മുന്നറിയിപ്പുണ്ട്.
എഎസ്ഐയെ കൊലപ്പെടുത്തിയ രണ്ടുപേര്‍ക്ക് പുറമെ നാലോളം പേര് കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്നാണ് തമിഴ്നാട് സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്. കേരളത്തിലേക്കു കടന്ന സംഘത്തിന്റെ കൈവശം ആയുധങ്ങളുണ്ടെന്നും ദക്ഷിണേന്ത്യയില്‍ കലാപമുണ്ടാക്കാന്‍ ഇവര്‍ മാസങ്ങളായി തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി ഇവർക്കു ബന്ധമുണ്ടെന്നും ഏജൻസികൾ വ്യക്തമാക്കി.
Discussion about this post