തിരുവനന്തപുരം: ദേശീയ മാധ്യമങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പത്രപരസ്യം നല്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി തെറ്റെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും രണ്ട് തട്ടിലാകുന്നത് നല്ലതല്ലെന്നും അദേഹം പറഞ്ഞു. ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തരുത്. ജനക്ഷേമത്തിനായുള്ള പണം രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭിന്നാഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. അതില്‍ പ്രശ്നമില്ല. എന്നാല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ പ്രചാരണം നടത്തുന്നതിനായി പൊതുപണം വിനിയോഗിക്കുന്നത് തെറ്റാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ല. പൊതുപണം ഉചിതമായി വിനിയോഗിക്കണമെന്ന് മാത്രമാണ് തന്റെ അഭിപ്രായമെന്നും ഗവർണർ വ്യക്തമാക്കി.
നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണ്. സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും, സര്‍ക്കാരിനെ ഉപദേശിക്കാന്‍ മാത്രമേ ഉള്ളൂവെന്നും ഗവര്‍ണര്‍ പറഞ്ഞു. പണിമുടക്ക് ദിവസം സംസ്ഥാനത്തെത്തിയ സര്‍ക്കാര്‍ അതിഥിയായ നോബേല്‍ ജേതാവ് മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞത് കേരളത്തിന് നാണക്കേടായെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.
Discussion about this post