ഉക്രൈൻ യാത്രാ വിമാനം തകർന്നു 176 പേർ മരിച്ചത് മിസൈലേറ്റാണെന്ന വാദം ബലപ്പെടുന്നതിനിടെ സമാനമായ വീഡിയോ പുറത്തുവിട്ട് അമേരിക്കൻ ചാനലായ സിഎൻഎൻ. ടെഹ്റാനിലെ ആകാശത്ത് പറന്നു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന് മിസൈൽ ഏൽക്കുന്ന വീഡിയോയാണ് ചാനൽ പുറത്തുവിട്ടത്. നിർഭാഗ്യവശാൽ, വിമാന അപകടം സംഭവിച്ച അതേ സമയത്തു തന്നെയാണ് ഇതും നടന്നിട്ടുള്ളതെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.ഇറാനിയൻ ഭൗമ വ്യോമ മിസൈലേറ്റാണ് വിമാനം തകർന്നതെന്ന ഇന്റലിജൻസ് റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ്, കനേഡിയൻ രാഷ്ട്രത്തലവന്മാർ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് വീഡിയോ പുറത്തായത്.
റഷ്യൻ നിർമിത SA-15 പ്രതിരോധസംവിധാനത്തിൽ നിന്നുള്ള മിസൈലേറ്റാണ് ഈ അത്യാഹിതം സംഭവിച്ചതെന്ന് അമേരിക്കൻ ഇന്റലിജൻസ് വ്യക്തമാക്കിയിരുന്നു. വീഡിയോയുടെ ആധികാരികത ഇനിയും വ്യക്തമായിട്ടില്ല, പക്ഷേ, ഇറാനിയൻ നഗരമായ പരാൻഡിനോട് സാദൃശ്യം തോന്നിക്കുന്ന സ്ഥലമാണ് വീഡിയോയിൽ കാണിക്കുന്നത്. പരാൻഡിന് വടക്കുഭാഗത്തായാണ് വിമാനം തകർന്നു വീണതുമെന്നത് സംഭവത്തിന്റെ വിശ്വാസ്യത കൂട്ടുന്നു.












