ഡൽഹി: ശബരിമല റെയിൽ വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ അനാസ്ഥ കാട്ടുന്നതായി കേന്ദ്രസർക്കാർ. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽ മന്ത്രി പിയൂഷ് ഗോയൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അങ്കമാലി- ശബരിമല റെയിൽ പാതയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത് തികഞ്ഞ നിസ്സഹകരണമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
550 കോടി രൂപയുടെ പദ്ധതി 1997-98ലെ റെയിൽ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നതാണ്. പദ്ധതിയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ 58.76 കോടി രൂപയും വകയിരുത്തിയിരുന്നു. 2006ൽ പദ്ധതി അംഗീകരിക്കപ്പെട്ടതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉടലെടുക്കുകയും കേസ് കോടതിയിലെത്തുകയും ചെയ്തു. കേരള സർക്കാർ ഇപ്പോഴും വിഷയത്തിൽ നിസ്സഹകരണം തുടരുന്നതായും കത്തിൽ വ്യക്തമാക്കുന്നു.
പദ്ധതി പുനർവിഭാവനം ചെയ്തപ്പോൾ 550 കോടി എന്നത് വർദ്ധിപ്പിച്ച് 1566 കോടിയാക്കി. എന്നാൽ 2017ൽ മോദി സർക്കാർ പദ്ധതി 2815 കോടി രൂപയുടേതായി ഉയർത്തി. അപ്പോഴും കേരളം അനങ്ങാപ്പാറ നയം തുടരുന്നതായും ആക്ഷേപം ഉയരുന്നു.
പദ്ധതി തുല്യപങ്കാളിത്തത്തോടെ നടപ്പിലാക്കാമെന്ന് 2011ൽ കേരള സർക്കാർ കേന്ദ്രത്തിന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അമ്പത് ശതമാനം സംസ്ഥാന വിഹിതം നൽകാനാകില്ലെന്ന് 2016ൽ പിണറായി സർക്കാർ അറിയിക്കുകയായിരുന്നു. പെട്ടെന്നുള്ള ഈ നിലപാട് മാറ്റം സംശയാസ്പദമാണെന്നും പദ്ധതിയുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം ചോദ്യം ചെയ്യപ്പെടുകയാണെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ കുറ്റപ്പെടുത്തുന്നു.
Discussion about this post