മുംബൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 10 വിക്കറ്റിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 255 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 37.4 ഓവറില്‍ മറികടന്നു. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചുമാണ് തകര്‍ത്താടിയത്.
വാര്‍ണര്‍ 112 പന്തില്‍ 17 ഫോറുകളുടെയും മൂന്ന് കൂറ്റന്‍ സിക്സറുകളുടെയും അകമ്പടിയോടെ 128 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 114 പന്തില്‍ 13 ഫോറുകളും രണ്ട് സിക്സറുകളുമടക്കം ഫിഞ്ച് നേടിയത് 110 റണ്‍സ്. ഇരുവര്‍ക്കും മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിടിച്ചു നിൽക്കാനായില്ല.
അതേസമയം 49.1 ഓവറിലാണ് ഇന്ത്യ 255-ന് ഓള്‍ഔട്ടായത്. ഒന്നിന് 134 റണ്‍സെന്ന നിലയില്‍ നിന്നാണ് 30 റണ്‍സിനിടെ തുടരെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ തകര്‍ന്നടിഞ്ഞത്. ഈ തകര്‍ച്ചയില്‍ നിന്ന് ഋഷഭ് പന്ത്- രവീന്ദ്ര ജഡേജ സഖ്യമാണ് നീലപ്പടയെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാലത്ത് ഒന്‍പതാം വിക്കറ്റില്‍ മുഹമ്മദ് ഷമി- കുല്‍ദീപ് യാദവ് സഖ്യം നടത്തിയ ചെറുത്തു നില്പും സ്കോര്‍ 250 കടക്കുന്നതിന് സഹായകമായി.
ഇന്ത്യക്കായി ശിഖര്‍ ധവാന് അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം പുറത്തെടുത്തു. ധവാന് 74 റണ്‍സ് നേടി. 47 റണ്‍സുമായി കെ.എല്‍.രാഹുലും, 28 റണ്‍സുമായി പന്തും 25 റണ്‍സുമായി ജഡേജയും ധവാന് മികച്ച പിന്തുണ നല്കി. രോഹിത് ശര്‍മ (10), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (16), ശ്രേയസ് അയ്യര്‍ (നാല്) എന്നിവരാണ് വന്നപോലെ മടങ്ങിയത്. വാലറ്റത്ത് ചെറുത്തു നിന്ന കുല്‍ദീപ് 17 റണ്‍സും മുഹമ്മദ് ഷമി 10 റണ്‍സും നേടി.
91 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് ധവാന് 74 റണ്‍സെടുത്തത്. കരിയറിലെ 28-ാം അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ്, കെയ്ന്‍ റിച്ചാര്ഡ്സന് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. ആദം സാംപ, ആഷ്ടന്‍ ആഗര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Discussion about this post