തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവച്ച് കൊലപ്പെടുത്തിയ അല്‍ഉമ്മ തീവ്രവാദി ഗ്രൂപ്പിന് കേരളത്തിലുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷിത ഒളിത്താവളങ്ങളുള്ളതായി സ്ഥിരീകരിച്ച് ഇന്റലിജന്‍സ്. മുഖ്യപ്രതികള്‍ക്കുവേണ്ടിയുള്ള തെരച്ചിലിനിടെയാണ് ഇതേക്കുറിച്ച് വിവരം ലഭിച്ചത്.
പൊലീസോ നാട്ടുകാരോ കടക്കാന്‍ ഭയക്കുന്നയിടങ്ങളാണ് പല ഒളിത്താവളങ്ങളുമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. കളിയിക്കാവിള കൊലപാതകക്കേസിലെ പ്രതികളും അല്‍ഉമ്മ പ്രവര്‍ത്തകരുമായ അബ്ദുല്‍ ഷെമീമും തൗഫീക്കും കൊലപാതകത്തിന് മുമ്പും പിമ്പും കേരളത്തിനകത്തും പുറത്തുമുള്ള ഇത്തരം ക്യാമ്പുകളില്‍ അഭയം തേടിയിരുന്നുവെന്നാണ് സൂചന.
ഇന്ത്യയൊട്ടാകെ അതീവ രഹസ്യമായി തീവ്രവാദ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ഇവര്‍ക്ക് വേരുകളുണ്ട്. അടുത്ത ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ പോലും തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഇതിന്റെ പ്രവര്‍ത്തകരില്‍ പലരും. തമിഴ്നാട്ടില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവമുള്‍പ്പെടെ അല്‍ഉമ്മ പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത പല ക്രിമിനല്‍ പ്രവൃത്തികളിലും നേരിട്ടും അല്ലാതെയും പങ്കെടുത്ത പലരും ഇത്തരം സുരക്ഷിത താവളങ്ങളിലാണ് കൃത്യത്തിനുശേഷം അഭയം തേടിയിയതെന്നാണ് ഇന്റലിജന്‍സിന് കിട്ടിയ വിവരം.
കൃത്യത്തിന് പിന്നിലുള്ള തങ്ങളുടെ പങ്ക് തിരിച്ചറിയുന്നുണ്ടോയെന്ന് നിരീക്ഷിച്ചശേഷമേ ഇവര്‍ താവളം വിടൂ. പങ്ക് തിരിച്ചറിഞ്ഞാല്‍ ഒളിവില്‍ കഴിഞ്ഞുകൊണ്ടുതന്നെ കേസില്‍ നിന്ന് തലയൂരുന്നതിനാവശ്യമായ പഴുതുകളും ഇവര്‍ ഒരുക്കും. ഒളിവില്‍ കഴിയുമ്പോഴും മറ്റും ഇവരെ സാമ്പത്തികമായി സഹായിക്കാന്‍ ഹവാലപണം ഇടപാട് ലോബികളും കള്ളക്കടത്ത് സംഘങ്ങളും ഉണ്ടത്രേ. കേരള – തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെയാണ് അല്‍ ഉമ്മയുടെ പ്രവര്‍ത്തനം വ്യാപകമായത്. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം ശക്തമായതോടെ അത് മുതലെടുക്കാനും അതിന്റെ മറവില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നും ഇന്റലിജന്‍സിന് വിവരമുണ്ട്. മിന്നല്‍ ആക്രമണങ്ങളായിരുന്നുവത്രേ ഇവര്‍ ആസൂത്രണം ചെയ്തിരുന്നത്.
കേരളത്തിലെ ഏതാണ്ട് പകുതിയോളം ജില്ലകളില്‍ അല്‍ ഉമ്മയ്ക്ക് സംഘടനാ സംവിധാനം നിലവിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ആരും സംശയിക്കാത്ത വിധത്തിലാണ് ഇവരുടെ പ്രവര്‍ത്തനശൈലി. പ്രവര്‍ത്തകരില്‍ പലരും ചെറുകിട ബിസിനസുകാരും റിയല്‍ എസ്റ്റേറ്റ് സംഘങ്ങളായും പ്രവാസിയായുമാണ് നാട്ടില്‍ അറിയപ്പെടുക. എ.എസ്.ഐയുടെ കൊലപാതകക്കേസില്‍ പിടിയിലായ അബ്ദുള്‍ ഷെമീമിനും തൗഫീക്കിനും മുമ്പ് വീട് വാടകയ്ക്കെടുത്ത് നല്കിയ വിതുര സ്വദേശി സെയ്ദലിയും നാട്ടില്‍ ഗള്‍ഫുകാരനായാണ് അറിയപ്പെട്ടിരുന്നത്.
ഗള്‍ഫിലാണെന്ന പേരില്‍ സ്വന്തം നാട്ടില്‍ നിന്ന് മാറിനിന്ന സെയ്ദലി മറ്റൊരിടത്ത് താമസിച്ചാണ് തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത്. സംഘടനാ പ്രവര്‍ത്തനത്തിനായി ഇവര്‍ക്ക് വന്‍ സാമ്പത്തിക സഹായം പുറത്ത് നിന്ന് ലഭിക്കുന്നതായും ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. അനധികൃത പണം ഇടപാട്, കള്ളക്കടത്ത് എന്നിവയും ഇവര്‍ നടത്തുന്നതായാണ് വിവരം. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് ഇത്തരം ഇടപാടുകളുള്ള ചിലര്‍ സംശയനിഴലിലാണ്.
രണ്ട് മാസം മുമ്പ് തമിഴ്നാട്ടില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ കൊടും ക്രിമിനല്‍ തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ ഒളിച്ച് താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം ദിവസങ്ങളോളം ഇവിടെ തമ്പടിച്ചിരുന്നു. എന്നാല്‍, ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് സിറ്റി പൊലീസ് താത്പര്യമെടുക്കാത്തതിനാല്‍ തമിഴ്നാട് പൊലീസിന് അവിടേക്ക് കടന്നുചെല്ലാനായില്ല.
കര്‍ണാടകയിലും അല്‍ഉമ്മയുടെ പ്രവര്‍ത്തനം ശക്തമാണ്. അബ്ദുള്‍ ഷെമീമിനും തൗഫീക്കിനും കുടകില്‍ അഭയം നല്‍കിയതോടെ കര്‍ണാടകയിലെ അല്‍ഉമ്മ പ്രവര്‍ത്തകരുടെ വിവരങ്ങളും ഉടന്‍ പുറത്താകും. കേരളത്തില്‍ ഏതാണ്ട് നൂറിലധികം പേര്‍ക്ക് അല്‍ഉമ്മയുമായി സജീവ ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം സംസ്ഥാന പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസിന്റെയും നിരീക്ഷണത്തിലാണ്. കളിയിക്കാവിള സംഭവത്തിന്റെ ഗൂഢാലോചന കേരളത്തിലാണെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഇവിടം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം വരുംദിവസങ്ങളിലുണ്ടാകും.
കളിയിക്കാവിള സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വന്നാല്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥമുഖം പുറത്തുവരുമെന്നാണ് അന്വേഷണ സംഘങ്ങൾ പറയുന്നത്.
Discussion about this post