കൊല്ലം: കേന്ദ്രമന്ത്രി വി മുരുളീധരന്റെ ഇടപെടലിൽ ഖത്തറിൽ ജോലിക്കിടെ പാസ്പോർട്ട് നഷ്ടമായ പ്രവാസി യുവാവിന്റെ വിവാഹം നിശ്ചയിച്ച മുഹൂർത്തത്തിൽ നടന്നു. പുറക്കാട് പഞ്ചായത്ത് 11-ാം വാർഡ് പുതുവൽ വീട്ടിൽ വിജയൻ രമ ദമ്പതികളുടെ മകൻ വിനുവിനാണ് കേന്ദ്രമന്ത്രി മുരളീധരൻ ഇടപെടൽ രക്ഷയായത്.
രണ്ട് വർഷമായി വിനു ഖത്തറിലാണ് ജോലി ചെയ്യുന്നത്. വിദേശത്ത് പോകുന്നതിനു മുമ്പ് കൊല്ലം കടവൂർ സ്വദേശിനി മഞ്ചുവുമായി വിവാഹം ഉറപ്പിച്ചിരുന്നു. ഈമാസം 30-ന് നടത്താനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. അതിനാൽ ഖത്തറിൽ നിന്ന് 25 ന് നാട്ടിൽ എത്താനും തീരുമാനിച്ചു. അതിന് തയ്യാറെടുക്കവെ വിനുവിന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടു.
തുടർന്ന് അവിടുത്തെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ അധികൃതർ അറിയിച്ചു. തുടർന്ന് എംബസിയിലെത്തിയെങ്കിലും ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് ലഭിക്കണമെങ്കിൽ പൊലീസ് വെരിഫിക്കേഷൻ നടത്തണമെന്നും അങ്ങനെ ലഭിച്ചാലും ഏഴ് ദിവസം കഴിഞ്ഞേ പാസ്പോർട്ട് ലഭിക്കുകയുള്ളുവെന്നും അറിയിച്ചു. ഇതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങുമെന്ന സാഹചര്യമായി.
തുടർന്ന് വിനു പുറക്കാട് പഞ്ചായത്തിലെ ബിജെപിയുടെ ഗ്രാമപഞ്ചായത്ത് അംഗവും യുവമോർച്ച നേതാവുമായ ടി ആരോമലിനെ ബന്ധപ്പെടുകയും വിവരം ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിനെ അറിയിക്കുകയുമായിരുന്നു. ഗോപകുമാർ കേന്ദ്രവിദേശകാര്യസഹമന്ത്രികൂടിയായ വി മുരളീധരനെ വിവരം അറിയിച്ചു. അദ്ദേഹം നിമിഷങ്ങൾക്കുള്ളിൽ ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് ഒന്നരമണിക്കൂറിനുള്ളിൽ വിനുവിന് പുതിയ പാസ്പോർട്ട് ലഭിച്ചു.
29 ന് ഖത്തിറിൽ നിന്ന് തിരിച്ച് രാത്രി രണ്ടരയോടെ വിനും തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. വിവാഹം ഇന്നലെ രാവിലെ തന്നെ നിശ്ചയിച്ച സമയത്ത് തന്നെ നടന്നു.
Discussion about this post