കൊച്ചി: ശബരിമലയിലെ യുവതീപ്രവേശ കേസില്‍ വിശാല ഭരണഘടനാ ബെഞ്ച് മുമ്പാകെ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പുതിയ സത്യവാങ്മൂലം നല്‍കില്ല. നേരത്തേ അഞ്ചംഗ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലംതന്നെ മതിയാകുമെന്നാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് തിങ്കളാഴ്ച ചേരുമ്പോള്‍ ആരുടെയെല്ലാം വാദം കേള്‍ക്കണമെന്നു തീരുമാനിക്കും.
അതേസമയം സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വാദം കേള്‍ക്കാന്‍ കോടതി തയാറാകുമെന്നാണു പ്രതീക്ഷ. യുവതീപ്രവേശം സംബന്ധിച്ച സമ്പ്രദായം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും. അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും മൂല്യങ്ങളും ജനം അംഗീകരിക്കുന്നതാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ക്ഷേത്രം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കുവേണ്ടി തുറക്കണോയെന്നു തീരുമാനിക്കാന്‍ ഹിന്ദുധര്‍മത്തില്‍ ആധികാരികജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തി കമ്മിഷനെ നിയമിക്കുകയാണ് ഉചിതമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും.
ദേവസ്വം ബോര്‍ഡ് യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന പഴയ നിലപാടുതന്നെ കോടതിയെ അറിയിക്കും. കാലാകാലങ്ങളായുള്ള ആചാരത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ല. ആചാരം മറികടന്ന ഒറ്റപ്പെട്ട സംഭവങ്ങളെ കീഴ്‌വഴക്കമായി കണക്കാക്കാനാവില്ല.
ഇക്കാര്യത്തില്‍ ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണന്റെ വിധിയാണു കണക്കിലെടുക്കേണ്ടത്. ഭരണഘടനാ അവകാശത്തിനു പുറമേ, മൗലികാവകാശമായ വിശ്വാസത്തിന്റെ പ്രശ്‌നവും ഇതില്‍ ഉള്‍പ്പെടുന്നതായി ബോര്‍ഡ് ചൂണ്ടിക്കാട്ടും.
Discussion about this post