കൊറോണ വൈറസ് കേരളത്തിലെത്തി എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കേരള സര്‍ക്കാര്‍ നടപടി ഭീമമായ അബദ്ധമെന്ന് വിലയിരുത്തല്‍. വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഈ തിരുമാനം തിടുക്കത്തിലെടുത്തത് എന്തിനെന്ന ചോദ്യമാണ് ശക്തമായി ഉയരുന്നത്.
കൊറോണ വൈറസ് രോഗബാധയെ തുടര്‍ന്ന് ഒരാള്‍ പോലും സംസ്ഥാനത്ത് മരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക് മാത്രമാണ്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കാജനകമായി ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. നൂറില്‍ താഴെ പേരാണ് ആരോഗ്യവകുപ്പിന്റെ ശക്തമായ നിരീക്ഷണത്തില്‍ ഉള്ളത്. കാര്യങ്ങള്‍ എല്ലാം കൊണ്ടും സുരക്ഷിതമായിരിക്കെ എന്തിനാണ് മുഖ്യമന്ത്രി തിടുക്കത്തില്‍ രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് എന്നാണ് ഉയരുന്ന ചോദ്യം.
കേരളം പ്രളയദുരന്തം പിന്നിട്ട് പതുക്കെ ടൂറിസ്റ്റ് സീസണിലേക്ക് ഉണരുന്ന സമയത്താണ് സംസ്ഥാന സര്‍ക്കാരിന്റെ ഇരുട്ടടിയെന്ന് വിനോദ സഞ്ചാരമേഖലയിലുള്ളവര്‍ പറയുന്നു. കൊറോണ ഭീതിയെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ മിക്കവരും കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ്. ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്തിരുന്നവര്‍ അത് ക്യാന്‍സല്‍ ചെയ്യുകയാണെന്ന് കൊച്ചിയിലെ ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
”എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇതാണ് അവസ്ഥ. കൊറോണ വൈറസ് ബാധ സംബന്ധിച്ച് ഭീതി പരത്തുന്ന പ്രചരണം നടത്തിയെന്ന പേരില്‍ പലര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതായി അറിഞ്ഞു. എന്നാല്‍ രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രിയാണ് ഏറ്റവും ഭീതി പരത്തിയത്. വിനോദ സഞ്ചാരമേഖലയ്ക്ക് ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഈ മേഖല വലിയ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്തരമൊരു ആഘാതം”-വിനോദസഞ്ചാര മേഖലയില്‍ ഉള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
ചൈനയില്‍ നിന്ന് എത്തിയ കൊറോണ ബാധയുണ്ടെന്ന് സംശയിക്കപ്പെട്ടവരെ പോലും വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കാതെ വീട്ടിലേക്ക് അയച്ചുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിരീക്ഷണത്തിലുള്ള ചിലര്‍ വിദേശത്തേക്ക് കടന്നുവെന്ന് ആരോഗ്യ വകുപ്പ് വരെ സമ്മതിക്കുന്നു. ഇത്ര ലാഘവത്തോടെ ഒരു ഭാഗത്ത് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടെയാണ് ഇപ്പുറത്ത് വിനോദ സഞ്ചാരികളെ അകറ്റുന്ന പ്രഖ്യാപനം വന്നതെന്നാണ് വിമര്‍ശനം.
ചൈനയില്‍ കൊറോണ പടരാന്‍ ഇടയായത് മത്സ്യ മാംസ മാര്‍ക്കറ്റുകളുടെ മോശം അവസ്ഥയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ചൈനിസ് സര്‍ക്കാര്‍ ഇത്തരമൊരു വിശദീകരണം നല്‍കുകയും ചെയ്തു. സമാനമായ അവസ്ഥ കേരളത്തിലുമുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന നൂറ് കണക്കിന് മാംസ മത്സ്യ ശാലകളും കശാപ്പു കേന്ദ്രങ്ങളുമാണ് കേരളത്തിലുള്ളത്. ഇവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം കേരളത്തില്‍ ഇനിയും നടപ്പായില്ല. ഡെങ്കി, എലിപ്പനി, മുതല്‍ നിപ്പവരെ റിപ്പോര്‍ട്ട് ചെയ്്ത സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ ഇന്ത്യയില്‍ ആദ്യമായ കൊറോണയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എന്നിട്ടും അനധികൃത കശാപ്പുശാലകള്‍ക്കും, മാംസ വില്‍പന കേന്ദ്രങ്ങള്‍ക്കുമെതിരെ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.
രോഗം വന്നാല്‍ അനാവശ്യ ജാഗ്രത പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ രോഗം വരാനും, പടരാനും ഉള്ള സാഹചര്യം തടയാന്‍ ഒന്നും ചെയ്യുന്നില്ല എന്നും ആരോപണമുണ്ട്. സംസ്ഥാന ദുരന്തമായുള്ള പ്രഖ്യാപനം ഭീമമായ അബദ്ധമാണെന്ന വിമര്‍ശനം ബിജെപി ഉയര്‍ത്തിയിരുന്നു.
Discussion about this post