തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷയുടെ പേരിൽ കെൽട്രോണിനെ മറയാക്കി ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ തട്ടിപ്പുണ്ടായെന്ന് സിഎജി കണ്ടെത്തൽ. പൊലീസ് ഉദ്യോഗസ്ഥർക്ക് താല്പര്യമുള്ള കമ്പനികൾക്ക് കെൽട്രോൺ പുറം കരാർ നൽകുന്നതായാണ് സിഎജി റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പൊലീസിലെ ഭൂരിപക്ഷം വാങ്ങലുകൾക്കുമിടയിൽ കെൽട്രോണിനെ ഇടനിലയാക്കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമെന്ന ലേബലിൽ കെൽട്രോണിനെ മുൻനിർത്തിയാണ് വെട്ടിപ്പെന്നാണ് സിഎജി കണ്ടെത്തൽ.
2017-ൽ ശബരിമലയിൽ സുരക്ഷ ഉപകരണങ്ങൾ വാങ്ങിയത് ചെറിയൊരുദാഹരണം മാത്രമാണ്. 30 സുരക്ഷ ഉപകരണങ്ങള്‍ വാങ്ങാൻ സർക്കാർ നൽകിയത് 11.36 കോടിയുടെ ഭരണാനുമതിയാണ്. കെൽട്രോണ്‍ നൽകിയ വിശദമായ പ്രോജക്ടട് റിപ്പോർട്ട് പരിശോധിച്ച സാങ്കേതിക സമിതി കമ്പോള വിലയെക്കാള്‍ മൂന്നിരട്ടി വിലയാണ് കെൽട്രോൺ നൽകിയിരിക്കുന്നതെന്ന് കണ്ടെത്തി.
ഗുണനിലവാരമുള്ള സാധനങ്ങളാണ് നൽകുന്നതെന്ന കെൽട്രോണിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കെൽട്രോണിന് തന്നെ ഉപകരണങ്ങള്‍ വാങ്ങാൻ അനുമതി നൽകി. കെൽട്രോൺ ഉപകരാർ നൽകി.
മാത്രമല്ല പല സുരക്ഷ ഉപകരണങ്ങളും ഉത്സവ സീസണ് കഴിയാറായപ്പോഴാണ് കെൽട്രോൺ നൽകിയത്. ഇതുവഴി 1.50 കോടിയുടെ നഷ്ടമുണ്ടായെന്നും സിഎജി റിപ്പോർട്ട് പറയുന്നു.
എന്തിന് കെൽട്രോൺ വഴി ഇടപാട് നടത്തുന്നുവെന്ന ചോദ്യമാണ് സിഎജി ഉയർത്തിയിരിക്കുന്നത്. നേരിട്ടുള്ള ടെണ്ടർവഴി പൊലീസ്, സാധനങ്ങള്‍ വാങ്ങിയിരുന്നുവെങ്കിൽ കോടികള്‍ ലാഭിക്കാമായിരുന്നുവെന്നും സിഎജി പറയുന്നു.
Discussion about this post