തന്റെ സിനിമകളെക്കുറിച്ചും അതിന്റെ ആദ്യകാല അനുഭവത്തിനെക്കുറിച്ചും തുറന്നു പറഞ്ഞ് മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍. ഹ്യൂമര്‍ ആണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട വിഭാഗം എന്നും ചാര്‍ലി ചാപ്ലിന്‍, മിക്കി മൗസ്, ടോം ആന്‍ഡ് ജെറി ഇതെല്ലാം ഇപ്പോഴും താന്‍ കാണാറുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലളിതമായ കഥാപശ്ചാത്തലത്തില്‍ യുക്തിരഹിതമായ നിരവധി കാര്യങ്ങള്‍ പ്രിയദര്‍ശന്‍ സിനിമകളില്‍ സംഭവിക്കാറുണ്ട് എന്ന ആരോപണത്തിനെതിരെ ഈ അവസരത്തില്‍ തന്റെ ഉറച്ച നിലപാട് അദ്ദേഹം വ്യക്തമാക്കി. ബുദ്ധി പുറത്തുവച്ച് തന്റെ സിനിമകള്‍ കാണാന്‍ വന്നാൽ മതിയെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. സിനിമകള്‍ ഇഷ്ടപ്പെടാത്ത വിമര്‍ശിക്കുകയും ചെയ്യുന്ന എല്ലാവരോടും താന്‍ ഈ നിര്‍ദേശമാണ് നല്‍കാറുള്ളത് എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
തന്റെ ആദ്യ കാല സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പൂച്ചക്കൊരു മൂക്കുത്തി’ക്ക് പ്രചോദനമായത് തന്റെ അച്ഛനമ്മമാരാണ് എന്നും പ്രിയദര്‍ശന്‍ വെളിപ്പെടുത്തി. ഇരുവര്‍ക്കുമിടയില്‍ നിലനില്‍ക്കാറുള്ള വഴക്കുകളും പിണക്കങ്ങളുമാണ് ചിത്രത്തിലെ നെടുമുടി വേണുവും സുകുമാരിയും അവതരിപ്പിച്ചതെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി.
കുടുംബ, പ്രണയ, ഹാസ്യ ചിത്രങ്ങളും ഒരുക്കി പ്രേക്ഷകരെ രസിപ്പിച്ച പ്രിയദര്‍ശന്‍ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ബ്രഹ്മാണ്ഡചിത്രം “മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം” എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയൊരു വിപ്ലവം സൃഷ്ടിക്കാന്‍ പോവുകയാണ് പ്രിയദര്‍ശനും സംഘവും. നിരവധി ഘടകങ്ങള്‍ മൂലം മരയ്ക്കാര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിനിമകളിലൊന്നായി മാറുകയാണ്. കാലഘട്ടങ്ങളും സിനിമകളും മാറുന്നതിനനുസരിച്ച് പുതിയ പരീക്ഷണങ്ങള്‍ നടത്തി മലയാള സിനിമയില്‍ ഇന്നും വലിയ സ്ഥാനം നിലനിര്‍ത്തി പോരുന്ന ഒരു മുതിർന്ന സംവിധായകന്‍ കൂടിയാണ് പ്രിയദര്‍ശന്‍.
Discussion about this post