ബംഗലൂരു: കൊല്ലം കുളത്തൂപ്പുഴയിൽ നിന്നും പാകിസ്ഥാൻ നിർമ്മിത വെടിയുണ്ടകൾ കണ്ടെടുത്ത സംഭവം അതീവ ഗുരുതരമെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ. സംസ്ഥാന സർക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചുവെന്ന് അവർ ആരോപിച്ചു.
കൊല്ലം കുളത്തൂപ്പുഴയിൽ പാലത്തിന് സമീപം ലോംഗ് റേഞ്ച് റൈഫിളുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള പാക് നിർമ്മിതമായ 14 സജീവ വെടിയുണ്ടകൾ പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റുടുക്കാൻ തയ്യാറാകുന്ന പശ്ചാത്തലത്തിലായിരുന്നു ശോഭ കരന്തലജെയുടെ പ്രതികരണം.
‘കേരള പൊലീസിന്റെ ആയുധ ശേഖരത്തിൽ നിന്നും ബുള്ളറ്റുകളും റൈഫിളുകളും കാണാതാകുന്നു. പൗരത്വ ഭേദഗതി നിയമത്തിനെ പിന്തുണയ്ക്കുന്നതിന് ഹിന്ദുക്കൾ വിവേചനത്തിന് ഇരകളാകുന്നു. ഇപ്പോൾ പാകിസ്ഥാൻ നിർമ്മിത വെടിയുണ്ടകളും സംസ്ഥാനത്ത് നിന്നും കണ്ടെത്തിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം. കേരളത്തിൽ എത്രയും വേഗം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം.‘ ശോഭ കരന്തലജെ ട്വീറ്റ് ചെയ്തു.
https://twitter.com/ShobhaBJP/status/1231430165613252608
പ്ലാസ്റ്റിക് കവറിലാക്കി പത്രത്തിൽ പൊതിഞ്ഞ നിലയിൽ തമിഴ്നാട് അതിർത്തിക്ക് സമീപമുള്ള കുളത്തൂപ്പുഴയിൽ നിന്നും 70 കിലോമീറ്റർ അകലെയായിട്ടായിരുന്നു വെടിയുണ്ടകൾ കണ്ടെത്തിയത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കൾ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പൊതി തുറന്ന് നോക്കിയ ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പാകിസ്ഥാൻ ഓർഡ്നൻസ് ഫാക്ടറിയുടെ മുദ്രയുള്ള 7.62 എം എം വെടിയുണ്ടകൾ 1981-82 കാലയളവിൽ നിർമ്മിച്ചവയാകാനാണ് സാദ്ധ്യതയെന്ന് അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാന പൊലീസിന്റെ ആയുധ ശേഖരത്തിൽ നിന്ന് വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിൽ സി എ ജിയുടെ കണ്ടെത്തൽ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്നും പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം സർക്കാരിനെയും പൊലീസിനെയും ഒരേ പോലെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
Discussion about this post