ഡൽഹി: പുൽവാമ കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയെന്ന വാർത്ത നിഷേധിച്ച് എൻഐഎ. യൂസഫ് ചോപ്പനെ അറസ്റ്റ് ചെയ്തത് പുൽവാമ കേസിലല്ലെന്ന് എൻഐഎ പറഞ്ഞു. ജൈഷ് ഗൂഢാലോചന കേസിലാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചതെന്നും എന്‍ഐഎ പറഞ്ഞു.
എന്‍ഐഎ നിശ്ചിത സമയ പരിധിക്കകം കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് ചോപ്പന് ജാമ്യം ലഭിച്ചതെന്ന രീതിയിലായിരുന്നു വ്യാജ വാർത്തകൾ പ്രചരിച്ചത്.
2019 ഫെബ്രുവരി 14 നാണ് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. അവധി കഴിഞ്ഞു മടങ്ങുന്ന 2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്നു. ദേശീയ പാതയില്‍ പുല്‍വാമ ജില്ലയിലെ ലാത്‌പോരയില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ചാവേര്‍ ഭീകരന്‍ ഓടിച്ച് വന്ന കാറില്‍ 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് നിറച്ചിരുന്നത്. 76-ാം ബറ്റാലിയന്റെ ബസിലുണ്ടായിരുന്ന 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ജയ്‌ഷെ-ഇ-മുഹമ്മദ് കമാന്റര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് തുടര്‍ന്ന് കണ്ടെത്തി.
Discussion about this post