മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി മുഹിയുദ്ദീൻ യാസീനെ തിരഞ്ഞെടുത്തു.രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്.തിങ്കളാഴ്ച, അപ്രതീക്ഷിത നീക്കത്തിലൂടെ മഹാദിർ മുഹമ്മദ് രാജിവച്ചപ്പോഴുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഇതോടെ പരിഹാരമായെന്ന് സർക്കാർ അറിയിച്ചു.
മലേഷ്യൻ രാജാവായ അബ്ദുല്ല പഹാങ്ങാണ് യാസീനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.വീണ്ടും അധികാരത്തിൽ തിരിച്ചെത്താനുള്ള മലേഷ്യൻ മുൻ പ്രധാനമന്ത്രി മഹാദിർ മുഹമ്മദിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തെ വിലയിരുത്തുന്നത്. മലേഷ്യ ഭരിക്കുന്ന എട്ടാമത്തെ പ്രധാനമന്ത്രിയാണ് മുഹിയുദ്ദീൻ യാസീൻ. യുണൈറ്റഡ് മലയ് നാഷണൽ ഓർഗനൈസേഷന്റെ പ്രധാനപ്പെട്ട പദവികളെല്ലാം വഹിച്ചിട്ടുള്ള മുഹിയുദ്ദീൻ, ഇതിനുമുമ്പ് പഴയകാല നേതാവ് നജീബ് റസാഖിന്റെ മന്ത്രിസഭയിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.












