നെയ്യാര്‍ഡാം: ഹൈന്ദവ സ്ഥാപനങ്ങളും ഭൂമിയും മാത്രം പിടിച്ചെടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മത വിവേചനം കാണിക്കുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ക്ഷേത്ര സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദഹം.
കുന്നില്‍ ക്ഷേത്രഭൂമി കൈയ്യേറാനുള്ള സര്‍ക്കാര്‍ ശ്രമം ഭരണഘടനാ ലംഘനമാണെന്ന് നൂറ്റാണ്ടുകളായി പ്രദേശവാസികളായ കുടുംബം പൂജ ചെയ്തു പോന്നിരുന്ന ക്ഷേത്രമാണ്. അന്ന് സര്‍ക്കാരോ റവന്യൂവകുപ്പോ വാട്ടര്‍ അതോറിറ്റിയോ ഭൂമി സര്‍ക്കാരിന്റേതാണെന്ന് പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഭൂമി കൈയ്യേറിയാണ് ക്ഷേത്രം പണിതതെന്ന സര്‍ക്കാര്‍ വാദം തട്ടിപ്പാണ്. ജലസംഭരണി നിര്‍മ്മിക്കാന്‍ നെയ്യാര്‍ ഡാമില്‍ തന്നെ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി ഉണ്ടെന്നിരിക്കെ ക്ഷേത്രഭൂമികൈയ്യേറി മാത്രമേ പണി നടത്തൂവെന്ന പിടിവാശി സിപിഎം ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമിയുടെ അന്‍പത് ശതമാനത്തിലധികം ക്ഷേത്രങ്ങളുടെ ഭൂമിയാണ്. പുത്തരിക്കണ്ടം മൈതാനം പോലും ശ്രീവരാഹം ക്ഷേത്രത്തിന്റേതാണ്. പാര്‍ത്ഥസാരഥി ക്ഷേത്രം കയ്യടക്കിയതിനു സമാനമായാണ് കുന്നില്‍ ക്ഷേത്രവും കൈയ്യേറാന്‍ ശ്രമിക്കുന്നത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനം ബസ്റ്റാന്റ് പണിയാന്‍ ഏറ്റെടുക്കുമെന്നാണ് പിണറായി സര്‍ക്കാര്‍ പറയുന്നത്. തീര്‍ത്ഥപാദ മണ്ഡപവും പോലീസിനെ ഉപയോഗിച്ച് പിടിച്ചെടുത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റവന്യൂ ഭൂമിയില്‍ ന്യൂനപക്ഷ ദേവാലയങ്ങള്‍ നിലനില്‍ക്കുന്നത് കണ്ടതായിപ്പോലും നടിക്കുന്നില്ല. നാഴികയ്ക്ക് നാല്പതുവട്ടം ഭരണഘടനയെപ്പറ്റി പ്രസംഗിക്കുന്ന സര്‍ക്കാരാണ് ഒരു വിഭാഗത്തിനു മാത്രം നീതി നിഷേധിക്കുന്നത്. മണ്‍റോ സായിപ്പ് നടപ്പിലാക്കിയ ക്ഷേത്ര സ്വത്ത് തട്ടിയെടുക്കല്‍ പരിപാടിയാണ് പിണറായി വിജയന് പിന്തുടരുന്നത്. ശിവക്ഷേത്രത്തില്‍ പൂജ നടത്തിയതിന് പ്രതികാരമായി സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുന്നു. തളി ക്ഷേത്രത്തിനു വേണ്ടി കേളപ്പജി എങ്ങനെ പ്രതിഷേധം സംഘടിപ്പിച്ചോ അത്തരത്തിലുള്ള സമരമുഖങ്ങള്‍ തുറക്കുമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
Discussion about this post