കോഴിക്കോട്: ഡല്‍ഹിയിലെ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഏഷ്യാനെറ്റിനും മീഡിയാ വണിനും കേന്ദ്രം വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ദീര്‍ഘകാലത്തെ അനുഭവസമ്ബത്തുള്ളവരും പരിണതപ്രജ്ഞരുമായ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന രണ്ടു മലയാളം ചാനലുകള്‍ക്ക് വാര്‍ത്താവിതരണവകുപ്പിന്റെ 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക് വന്നിരിക്കുന്നു എന്നുള്ളത് ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നടന്ന ദുഖകരമായ കലാപത്തെക്കുറിച്ച് തികഞ്ഞ സംയമനത്തോടെയും വിവേകപൂര്‍വ്വവും നിയമവിധേയവുമായ നിലയിലും വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്ക് ഉണ്ടാവേണ്ടതാണ് എന്ന പൊതുബോധം മറന്നുപോവാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരം സന്നിഗ്ധഘട്ടങ്ങളില്‍ ജനങ്ങളെ പരസ്പരം തമ്മില്‍തല്ലിക്കാതിരിക്കാനും എത്രയും വേഗം സമാധാനം ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വം സര്‍ക്കാരിനെന്നപോലെ മാധ്യമങ്ങള്‍ക്കുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥാപിത താത്പ്പര്യങ്ങളും രാഷ്ട്രീയ വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവസരമല്ല ഇത്തരം ആപല്‍ഘട്ടങ്ങളെന്ന് എല്ലാവരും ഓര്‍ക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആത്മപരിശോധനയ്ക്കും സ്വയംവിമര്‍ശനത്തിനും ബന്ധപ്പെട്ടവരെല്ലാവരും തയ്യാറാവുകയാണ് വേണ്ടത്. വൈര്യനിര്യാതനബൂദ്ധിയോടെ നാടിന്റെ ഉത്തമതാല്‍പ്പര്യത്തിനു വിരുദ്ധമായി പെരുമാറാന്‍ മീഡിയാ വണ്‍ തയ്യാറാവുന്നതിന്റെ താല്‍പ്പര്യം എല്ലാവര്‍ക്കും മനസ്സിലാവും. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് പൊതുജനം ഇതു പ്രതീക്ഷിക്കുന്നില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Discussion about this post