കൊവിഡ്-19 എന്ന് നാമകരണം ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധ ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി കൊമ്പു കോർക്കുകയാണ് പ്രമുഖ ലോക നേതാക്കൾ. കൊറോണ വൈറസ് ബാധ അമേരിക്കയുടെ ജൈവായുധ പ്രയോഗമാണെന്ന് ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ ആരോപിച്ചിരുന്നു. എന്നാൽ, തെളിവില്ലാത്ത അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്ന അമേരിക്ക വിരൽ ചൂണ്ടുന്നത് വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിലേക്കാണ്.
ഇതിനോടകം ഒരു ലക്ഷത്തിലധികം പേരെ ബാധിക്കുകയും അതിൽ തന്നെ 3400 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത് സംഹാര താണ്ഡവം തുടരുകയാണ് ഇനിയും ഫലപ്രദമായ ചികിത്സയോ വാക്സിനോ കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗബാധ. ലോകത്താകമാനം വ്യാവസായിക വളർച്ചയെ പിന്നോട്ടടിച്ച കൊറോണയെ തുരത്താൻ മാർഗ്ഗം ആരാഞ്ഞ് അശ്രാന്ത പരിശ്രമം തുടരുകയാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ദ്ധരും.
ഈ സാഹചര്യത്തിലാണ് ആഗോള രാഷ്ട്രീയ രംഗത്തും വലിയ ഭീഷണിയായി കൊറോണ ബാധയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഇതിനോടകം 80 രാജ്യങ്ങളെ നേരിട്ട് ബാധിച്ച വൈറസിനെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതും ഉത്തരവാദിത്തപ്പെട്ട ലോക നേതാക്കൾ പരസ്പരം പഴി ചാരുന്നതും അപക്വമാണെങ്കിലും ഭീഷണി പ്രതിരോധം ഭേദിച്ച് മുന്നേറുന്ന പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണം എന്ന ആവശ്യം ന്യായമാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോക്ടർ കെയ്ജി ഫുകുട അഭിപ്രായപ്പെടുന്നു.
വൈറസ് ബാധ പ്രതിരോധിക്കാൻ മതിയായ സൗകര്യങ്ങൾ ലഭ്യമാകാത്തത് മുൻ ഭരണകൂടത്തെ നയിച്ച ബരാക് ഒബാമയുടെ കഴിവുകേടായി ട്രമ്പ് പക്ഷം അമേരിക്കയിൽ ചിത്രീകരിക്കുമ്പോൾ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി അമേരിക്കയെ പ്രതിസ്ഥാനത്ത് നിർത്തുന്ന പ്രസ്താവനകൾ തുടരുന്നു. ഇറാന്റെ വിമർശനങ്ങളെ ഒരേ മനസ്സോടെ വിമർശിക്കുകയാണ് നിലവിൽ ട്രമ്പ് പക്ഷവും ഡെമോക്രാറ്റുകളും.
അന്യ രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഇറാനിലേക്ക് വൈറസ് കൊണ്ടു വരുന്നു എന്ന് റൂഹാനി വാദിക്കുന്നു. എന്നാൽ ഇറാനിൽ നിന്നുള്ള സഞ്ചാരികൾക്ക് സമ്പൂർണ്ണ വിലക്കാണ് സൗദി ഏർപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ പൗരന്മാർ ഇറാൻ സന്ദർശിക്കുന്നതിനും സൗദി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണ കൊറിയയിൽ നിന്നും ചൈനയിൽ നിന്നുമുള്ള സഞ്ചാരികൾക്ക് ജപ്പാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പകർച്ച വ്യാധി തടയുന്നതിൽ ജാപ്പനീസ് സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് ആരോപിക്കുന്ന ജപ്പാനിലെ ഒരു വലിയ വിഭാഗം ഷിൻസോ ആബെയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. ജപ്പാന്റെ നടപടി അങ്ങേയറ്റം അശാസ്ത്രീയമാണെന്നും രോഗബാധയിലും ജപ്പാൻ രാഷ്ട്രീയ വൈരം പ്രകടിപ്പിക്കുകയാണെന്നും കൊറിയ ആരോപിക്കുന്നു.
ബ്രിട്ടണിലും ആരോഗ്യ പരിപാലന നിലവാരം ഇടിഞ്ഞതായി ചൂണ്ടിക്കാട്ടി ജനങ്ങൾ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഹോങ്കോംഗിലെ ചൈനാ വിരുദ്ധ പ്രക്ഷോഭകാരികളും കൊറോണാ വൈറസ് ബാധയെ അങ്ങേയറ്റം ജാഗ്രതയോടെയാണ് സമീപിക്കുന്നത്.
നിയന്ത്രണമില്ലാതെ പടരുന്ന കൊറോണ ബാധയും അതിനെ ചുറ്റിപ്പറ്റി ഉയരുന്ന അഭ്യൂഹങ്ങളും ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ. ലോകാരോഗ്യ സംഘടനാ മേധാവി ഡോക്ടർ. ടെഡ്രോസ് അധനോം ഗിബ്ര്യൂസസ് വിഷയത്തിൽ ശക്തമായ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. മനുഷ്യരാശി അഭിമുഖീകരിക്കുന്ന ഏറ്റവും പുതിയതും ആശങ്കാജനകവുമായ ഈ വെല്ലുവിളിയെ ശാസ്ത്രീയമായി നേരിടുന്നതിന് പകരം നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്ന ലോക നേതാക്കളെ അദ്ദേഹം നിശിതമായി വിമർശിക്കുന്നു. ഇത് ന്യായവാദങ്ങൾ നിരത്താനുള്ള സമയമല്ലെന്നും എല്ലാ വൈജാത്യങ്ങളും മറന്ന് ഒരുമിച്ച് നിൽക്കുകയാണ് കരണീയമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
മനുഷ്യൻ നേടിയ പുരോഗതികളെ അപ്പാടെ അപമാനിക്കുന്ന തരത്തിലാണ് ഉത്തരവാദിത്തപ്പെട്ട ലോകനേതാക്കൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നതെന്ന ഡോക്ടർ ടെഡ്രോസിന്റെ അർദ്ധവിലാപം ലോകം ഇന്ന് നേരിടുന്ന ഭയാനകമായ സാഹചര്യത്തിന്റെ ഭീകരത വിളിച്ചോതുന്നു. ഒപ്പം കൊറോണ എന്ന മാരക വിപത്തിന്റെ ആഗോള രാഷ്ട്രീയ മാനങ്ങളെയും അനാവൃതമാക്കുന്നു.
Discussion about this post