ഡൽഹി: മധ്യപ്രദേശ് വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിഷയം നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ഹേമന്ദ് ഗുപ്തയും അടങ്ങുന്ന ബെഞ്ച് നാളെ രാവിലെ 10.30നായിരിക്കും കേസ് പരിഗണിക്കുക.
വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നൽകിയ പരാതിയിൽ മധ്യപ്രദേശ് അസംബ്ലി സ്പീക്കർ എൻ പി പ്രജാപതിക്കും മുഖ്യമന്ത്രി കമൽനാഥിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. പത്ത് ദിവസത്തേക്ക് നിയമസഭ ചേരുന്നില്ല എന്ന സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിജെപി സമർപ്പിച്ച പരാതിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
കൊറോണ ബാധയെ തുടർന്നാണ് സഭാ സമ്മേളനം നീട്ടി വെച്ചതെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. എന്നാൽ ഇതിനെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു ബിജെപിയുടെ നീക്കം. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഒൻപത് ബിജെപി നേതാക്കളുമാണ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്പീക്കറും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ഭരണഘടനാ തത്വങ്ങൾ ലംഘിച്ചിരിക്കുകയാണെന്നും വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാനുള്ള ഗവർണ്ണ ലാൽജി ഠാൻഡന്റെ നിർദ്ദേശം ഇവർ ബോധപൂർവ്വം നിരാകരിക്കുകയാണെന്നും പരാതിക്കാർ ആരോപിക്കുന്നു.
മുൻ കോൺഗ്രസ്സ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിൽ നിന്നും രാജി വെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. സിന്ധ്യയോടൊപ്പം 22 എം എൽ എമാരും രാജി വെച്ചിരുന്നു. കോൺഗ്രസ്സ് പാർട്ടിയിൽ ജനസേവനം അസാധ്യമായി മാറിയിരിക്കുകയാണെന്ന് സിന്ധ്യ ആരോപിച്ചിരുന്നു.
Discussion about this post