കൊച്ചി: മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് വീണ്ടും കുരുക്കിൽ. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് കേസെടുത്തു. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കേസ്. കേസിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് എന്‍ഫോഴ്സ്മെന്‍റ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
2016 നവംബറില്‍ നോട്ട് നിരോധനം നിലവില്‍ വന്നതിന് തൊട്ടു പിന്നാലെ ചന്ദ്രിക പത്രത്തിന്‍റെ കൊച്ചിയിലുളള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി പത്ത് കോടി രൂപ നിക്ഷേപിച്ചത് സംബന്ധിച്ചാണ് കേസ്. ചന്ദ്രിക പത്രത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണമാണ് ഇത്തരത്തിൽ വെളുപ്പിച്ചത് എന്നാണ് ആരോപണം.
അതേസമയം പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിന്‍റെ കാര്യത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. വിജിലൻസിനോടാണ് കോടതി റിപ്പോർട്ട് തേടിയത്. ഡിവൈഎസ്പി അടക്കമുള്ളവരെ സസ്പെൻഡ് ചെയ്ത സാഹചര്യം റിപ്പോർട്ടിൽ വ്യക്തമാക്കാനും കോടതി വിജിലൻസിനോട് നിർദ്ദേശിച്ചു.
Discussion about this post