ഡല്‍ഹി: കൊറോണ ബാധിതരുടെ എണ്ണം 500 ലെത്തിയതോടെ രാജ്യം സമ്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിലും ഹിമാചല്‍ പ്രദേശിലും തിങ്കളാഴ്ച ഓരോ മരണങ്ങളുണ്ടായി. ഗുജറാത്തിലും മഹാരാഷ്ട്രയിലും കര്‍ണാടക ഡല്‍ഹി പഞ്ചാബ് എന്നിവിടങ്ങളിലെ കൂടി കണക്കെടുക്കുമ്പോള്‍ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി.
ഡല്‍ഹി മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കര്‍ണാടക, പഞ്ചാബ്, ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാന്, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഹരിയാന, ബിഹാര്‍, ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, ത്രിപുര, ഗോവ, നാഗാലാന്‍ഡ്, മണിപ്പുര്‍, ജാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, മേഘാലയ, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍, ചണ്ഡീഗഢ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങള്‍ പരിപൂര്‍ണമായി അടച്ചു. ദാമന്‍ ദിയു, ദാദ്ര, നാഗര്‍ഹവേലി, പുതുച്ചേരി, ആന്തമാന്‍ നിക്കോബര്‍ ഐലന്റ് എന്നിവിടങ്ങളും ലോക്ക് ഡൗണിലാണ്.
ഉത്തര്‍പ്രദേശിലെ 17 ജില്ലകള്‍, മധ്യപ്രദേശിലെ 37 ജില്ലകള്‍, ഒഡീഷയിലെ അഞ്ച് ജില്ലകള്‍ ആറ് മുന്‍സിപ്പാലിറ്റികള്‍, ലക്ഷ്വദ്വീപ് എന്നിവിടങ്ങളില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സിക്കിമും മിസോറാമും മാത്രമാണ് നിലവില്‍ നിയന്ത്രണങ്ങള്‍ ഇതുവരെ ഏര്‍പ്പെടുത്താത്ത പ്രദേശങ്ങള്‍. യാതൊരു വിധ അയവുമില്ലാതെ കര്‍ഫ്യു കര്‍ക്കശമായി ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളിലൊന്ന് പഞ്ചാബാണ്.
ലോക്ഡൗണ്‍ കര്‍ക്കശമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. മാത്രവുമല്ല ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു.
ലോക്ഡൗണിനെ പലയാളുകളും ഗൗരവത്തിലെടുക്കുന്നില്ലെന്ന തരത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ജനതകര്‍ഫ്യു ദിനത്തില്‍ പലയിടങ്ങളിലും ജനങ്ങള്‍ കൂട്ടം കൂടി നിന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകമാനം 16524 ആയി.
Discussion about this post