ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതിനിടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 500 പിന്നിട്ടു. രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു കഴിഞ്ഞു.
രാജ്യം നേരിടുന്ന അനിതരസാധാരണമായ സാഹചര്യം പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. രാത്രി എട്ടിനാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ഇതു രണ്ടാം തവണയാണ് കോവിഡുമായി ബന്ധപ്പെട്ട് അടുത്തടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചത്തെ സംബോധനയിലായിരുന്നു അദ്ദേഹം ജനത കർഫ്യൂവിന് ആഹ്വാനം നൽകിയത്.
നിയന്ത്രണങ്ങളും നിർദേശങ്ങളും പലരും ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്നത് ദുഃഖകരമാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് സംസ്ഥാനങ്ങൾ ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂർണമായോ ഭാഗികമായോ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
Discussion about this post