കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിന് ഇരുപത് പേർക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു. പുതിയകടവ് നൂർഷ പള്ളിയിൽ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുത്ത അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പൊലീസിനെ കണ്ട് ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ട അഞ്ച് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
നിരീക്ഷണത്തിൽ കഴിയാതെ നിർദ്ദേശങ്ങൾ മറി കടന്ന് സഞ്ചരിച്ചതിന് കൊറോണ രോഗിയ്ക്കെതിരെ പാലക്കാടും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ദുബായിൽ നിന്ന് മാർച്ച് 13 ന് നാട്ടിലെത്തിയ ഇയാൾ മാർച്ച് 21നാണ് നിരീക്ഷണത്തിൽ ആയത്. കണ്ടക്ടറായ ഇദ്ദേഹത്തിന്റെ മകനും നിരീക്ഷണത്തിലാണ്. ഇയാൾ ജുമാ നമസ്കാരങ്ങളിൽ പങ്കെടുക്കുകയും ആശുപത്രികളിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. ഏഴ് പേർ അടങ്ങുന്ന കുടുംബമാണ് ഇവരുടേത്.











