വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധ ലോകത്തെയാകെ പിടിച്ചുലയ്ക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലോക രാജ്യങ്ങളുടെ അംഗീകാരം.
നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 21 ദിവസത്തെ ലോക്ക് ഡൗൺ മികച്ച പ്രതിരോധ മാർഗ്ഗമാണെന്നും എന്നാൽ പാകിസ്ഥാനിലെ അവസ്ഥ നാൾക്കുനാൾ മോശമായി വരികയാണെന്നും പാക് അധീന കശ്മീർ മനുഷ്യാവകാശ പ്രവർത്തകൻ ഡോക്ടർ അംജദ് അയൂബ് മിർസ. പാക് ജനത സാമൂഹിക അകലം പാലിക്കുന്നില്ലെന്നും പാകിസ്ഥാനിലെ ലോക്ക് ഡൗൺ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.
കൊറോണ വൈറസ് ബാധിതരെ പാക് അധീന കശ്മീരിലേക്ക് കൊണ്ടു വരുന്ന നടപടി പ്രതിഷേധാർഹമാണ്. ഇത് രോഗവ്യാപനത്തിന് കാരണമാകും. നേതൃദാരിദ്ര്യവും പ്രത്യേക കർമ്മ പദ്ധതിയുടെ അഭാവവും പാകിസ്ഥാനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് വ്യവസ്ഥയുടെ തലവൻ എന്ന നിലയ്ക്ക് ലോക നേതാവാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ കൊറോണ പ്രതിരോധ നടപടികൾ ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണെന്നും ഒരു പൗരനെ പോലും ഉപേക്ഷിക്കില്ല എന്ന അദ്ദേഹത്തിന്റെ നയം നിമിത്തമാണ് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ പോലും അദ്ദേഹത്തെ അംഗീകരിക്കുന്നതെന്നും ഗിൽഗിത്ത് ബാൾട്ടിസ്ഥാൻ മനുഷ്യാവകാശ പ്രവർത്തകൻ സെംഗ് എച്ച് സെറിംഗ് അഭിപ്രായപ്പെടുന്നു.
അതേസമയം പാകിസ്ഥാനിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1526 ആയി. പതിനൊന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും സിന്ധിലുമാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തിനെതിരെ ലോകം കണ്ട ഏറ്റവും ബൃഹത്തായതും അവിശ്വസനീയവുമായ പോരാട്ടമാണ് ഇന്ത്യയിൽ നരേന്ദ്ര മോദി നടത്തുന്നതെന്ന് അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനും വ്യവസായിയുമായ മാർക്ക് ബെനിയോഫ് അഭിപ്രായപ്പെട്ടു. 130 കോടി ജനങ്ങളെ ഒരൊറ്റ ആഹ്വാനത്തിലൂടെ ലോക്ക് ഡൗൺ ചെയ്ത അദ്ദേഹത്തിന്റെ ഇച്ഛാശക്തിയാണ് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ മാതൃകയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയേക്കാൽ ജനസംഖ്യ കുറവായിട്ടും പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ ഏഴയലത്തെത്താൻ അമേരിക്കയ്ക്ക് സാധിക്കുന്നില്ലെന്ന് അമേരിക്കൻ യോഗാചാര്യൻ ഡോക്ടർ ഡേവിഡ് ഫ്രോളി അഭിപ്രായപ്പെടുന്നു. നരേന്ദ്ര മോദിയുടെ നേതൃപാടവവും സഹാനുഭൂതിയും ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post