കാസര്‍ഗോഡ്: ജില്ലയില്‍ കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 70 ശതമാനവും ദുബായിലെ നൈഫില്‍ നിന്ന് എത്തിയവര്‍. വിലകൂടിയ ബ്രാന്‍ഡുകളുടെ ചൈനീസ് വേര്‍ഷനോടുള്ള താല്പര്യം ആണ് ഇവരെ കുടുക്കിയത്.
കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി ചൈനയില്‍ നിന്ന് ഫെബ്രുവരി അവസാനവാരം എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കു ആണ് കൊറോണ സ്ഥിരീകരിച്ചത്.
രണ്ടാംഘട്ടത്തിലാണു ദുബായില്‍ നിന്ന് എത്തിയവര്‍ രോഗവാഹകരായത്. അവരില്‍ ഭൂരിഭാഗവും നൈഫില്‍ ജോലി ചെയ്തിരുന്നവരാണ്. ഏത് ഉത്പന്നം വിപണിയിലിറങ്ങിയാലും നൈഫിലെ കാസര്‍ഗോഡുകാര്‍ അതുമായി ചൈനയിലെത്തി ഡ്യൂപ്ലിക്കേറ്റ് എടുത്താണു വില്‍പ്പന നടത്തിയിരുന്നത്.
നൈഫില്‍ അഞ്ചു മുതല്‍ എട്ടു പേര് ഒന്നിച്ചാണ് താമസം. പൊതു ശൗചാലയമാണുള്ളത്. ഇതും കാസര്‍ഗോഡുകാരില്‍ രോഗം വ്യാപിക്കാന്‍ കാരണമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമാകെ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കാസര്‍ഗോഡ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ജില്ലയിലെ സാമൂഹിക-സാമ്പത്തികമേഖലകള്‍ പൂര്‍ണമായും താളം തെറ്റി. പ്രവാസികളുടെ കുടുംബങ്ങളാണ് ഏറെ ആശങ്കയില്‍.
സമ്പര്‍ക്കപ്പട്ടികയുടെ നീളം കൂടുന്നതാണു ജില്ല ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
ആരോഗ്യസംവിധാനങ്ങള്‍ താരതമ്യേന കുറവുള്ള കാസര്‍ഗോഡ് ജില്ലക്കാര്‍ വിദഗ്ധചികില്‍സയ്ക്കു പ്രധാനമായും ആശ്രയിക്കുന്നതു മംഗലാപുരത്തെ ആശുപത്രികളെയാണ്. കര്‍ണാടക വഴിയടച്ചതോടെ ഇപ്പോള്‍ അതിനും സാധിക്കില്ല. ഗുരുതര രോഗബാധിതരുമായി പോയ 30 ആംബുലന്‍സുകളാണ് ഒറ്റദിവസം തലപ്പാടി ചെക്പോസ്റ്റില്‍ തടഞ്ഞ് തിരിച്ചയച്ചത്.
കേരളത്തിലേക്കുള്ള ചരക്കുനീക്കവും തടസപ്പെട്ടു.
ജില്ലയിലെ മുഴുവന്‍ കൊറോണ രോഗികളെയും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലാണു പ്രവേശിപ്പിക്കുന്നത്. ഇത് ആശുപത്രിയ്ക്ക് താങ്ങാവുന്നതിലും അധികമായിരിക്കുകയാണ് നിലവിൽ.
Discussion about this post