ലോക്ക്ഡൗൺ ലംഘിച്ച് കൂട്ടംകൂടിയ അന്യസംസ്ഥാന തൊഴിലാളികൾ നാടിനാപത്താണെന്ന് സംവിധായകൻ രാജസേനൻ.കൃത്യമായ ലക്ഷ്യങ്ങളോട് കൂടിയായിരുന്നു ഇവരുടെ പ്രവൃത്തികൾ എന്നാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിനോടുള്ള രാജസേനന്റെ പ്രതികരണം.
“പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതനുസരിച്ച് മലയാളി എല്ലാ കഷ്ടങ്ങൾ സഹിച്ചു വീട്ടിനകത്ത് ഇരിക്കുകയാണ്.പെട്ടെന്നാണ് ഒരു സംഘം ആളുകൾ ഭക്ഷണമില്ല വെള്ളമില്ല എന്നൊക്കെ പറഞ്ഞു സമരം ചെയ്യാൻ തുടങ്ങിയത്.അതേ നിമിഷം തന്നെ, അത്രയും കാലം അന്യസംസ്ഥാന, ഇതര സംസ്ഥാന തൊഴിലാളികൾ എന്നൊക്കെ വിളിച്ചിരുന്ന ചില ചാനലുകൾ ഇവരെ ‘അതിഥി’ തൊഴിലാളികളാക്കി മാറ്റി വിളിച്ചു തുടങ്ങി . അപ്രതീക്ഷിതമായി വീട്ടിൽ വരുന്ന വിരുന്നുകാരാണ് അതിഥികൾ. അതിഥികളെ വീട്ടിലേക്ക് ക്ഷണിക്കുന്നത് ശമ്പളം കൊടുത്തിട്ടില്ല.ജാഗ്രതയോടെ എല്ലാവരും വീട്ടിലിരിക്കുമ്പോഴാണ് അതിനെയെല്ലാം കാറ്റിൽപ്പറത്തിയുള്ള ഇവരുടെ കോപ്രായങ്ങൾ” എന്നാണ് രാജസേനൻ പറഞ്ഞത്. ഫേസ്ബുക്കിൽ പങ്കു വച്ച വീഡിയോയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. പൗരത്വ ഭേദഗതി സമരത്തിൽ ഇവർ കാണിച്ചതും, ഇന്നലെ കാട്ടിക്കൂട്ടിയതും ചിന്തിച്ചാൽ, പല കാര്യങ്ങൾക്കും വേണ്ടി നമ്മുടെ നാട്ടിലെ ചിലർ ഇവരെ ഉപയോഗിക്കുന്നുവെന്ന് സംശയിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. “പത്തുവർഷം മുമ്പ് വരെ നാട്ടിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാലും അസുഖം വരില്ലായിരുന്നു. എന്നാൽ,അന്യ സംസ്ഥാന തൊഴിലാളികളെ അടുക്കളയിൽ കയറ്റിയതോടു കൂടി ഹോട്ടലിന്റെ അന്തരീക്ഷം വൃത്തികെട്ടതായി.കാരണം ഇവർക്ക് വൃത്തിയില്ലെങ്കിലും തുച്ഛമായ ശമ്പളം മതി.ഓരോ മലയാളിയുടെയും തൊഴിൽ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. എനിക്ക് മുഖ്യമന്ത്രിയോട് ഒരു അപേക്ഷയുണ്ട്.ദയവായി ഇവരെ ഇവിടെ നിന്നും പുറത്താക്കണം.അതിന് ഇതിലും നല്ലൊരവസരം ഇനി കിട്ടില്ല.” എന്നും രാജസേനൻ കൂട്ടിച്ചേർത്തു.
Discussion about this post