ന്യൂഡൽഹി : തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം നേതാവുമായ നടൻ വിജയ് എൽ.ടി.ടി.ഇ തലവൻ വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിനെ ചൊല്ലി ദേശീയ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടനയുടെ തലവനെ മഹത്വവൽക്കരിച്ച വിജയ്‍ന്റെ സർക്കാരിനെ കോൺഗ്രസ് പിന്തുണയ്ക്കുന്നതിനെതിരെ ബിജെപി രംഗത്തെത്തി. ‘അധികാരത്തിന്റെ അപ്പ കഷ്ണത്തിന് വേണ്ടി’ രാഹുൽ ഗാന്ധി സ്വന്തം പിതാവിന്റെ കൊലപാതകികളോട് പോലും വിട്ടുവീഴ്ച ചെയ്യുകയാണെന്ന് ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യയും മറ്റ് മുതിർന്ന നേതാക്കളും കുറ്റപ്പെടുത്തി.
“മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച സംഘടനയുടെ തലവനായ വേലുപ്പിള്ളൈ പ്രഭാകരനെയാണ് തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രി ആദരിച്ചിരിക്കുന്നത്. എന്നാൽ കോൺഗ്രസിന് ഇതിൽ യാതൊരു പ്രശ്നവുമില്ല, കാരണം അവർക്ക് ഭരണത്തിൽ പങ്കാളിത്തമുണ്ട്. നേരത്തെ എൽ.ടി.ടി.ഇയെ പരസ്യമായി പിന്തുണച്ച ഡിഎംകെയുമായും കോൺഗ്രസ് സഖ്യത്തിലായിരുന്നു. അധികാരത്തിനായി രാഹുൽ ഗാന്ധി എന്തിനും തയ്യാറാണ്,” എന്ന് ബിജെപി ഐ.ടി സെൽ മേധാവി എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ കുറിച്ചു. രാജീവ് ഗാന്ധിയുടെ മരണത്തിന് കാരണക്കാരായവരെ മഹത്വവൽക്കരിക്കുന്ന ഒരു സർക്കാരിനെ പിന്തുണയ്ക്കാൻ കോൺഗ്രസിന് എങ്ങനെ കഴിയുന്നുവെന്ന് ബിജെപി വക്താവ് തേജീന്ദർ പാൽ സിംഗ് ബഗ്ഗയും ചോദിച്ചു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ എൽ.ടി.ടി.ഇ തലവൻ പ്രഭാകരൻ കൊല്ലപ്പെട്ട മുല്ലിവൈക്കൽ സ്മരണാർത്ഥ ദിനവുമായി ബന്ധപ്പെട്ട് വിജയ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ ലഭിക്കാതിരുന്ന വിജയ്‍റെ ടി.വി.കെ സർക്കാരിനെ കോൺഗ്രസ് പിന്തുണച്ചിരുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ വിമർശനം. എൽ.ടി.ടി.ഇ അനുകൂല നിലപാടുള്ള വി.സി.കെയുടെ ശക്തമായ പിന്തുണയും വിജയ് സർക്കാരിനുണ്ട്.








