ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുമ്പോഴും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും വിശ്വാസത്തിലെടുക്കുന്നതായി വാർത്താ ഏജൻസിയായ ഐഎഎന്‍എസ്, സിവോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വേ.
സർക്കാർ കോവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് വിശ്വസിക്കുന്നവരാണ് സർവേയിൽ പങ്കെടുത്ത 84.9 ശതമാനം പേരും. അതേസമയം മാർച്ച് 23ന് അവസാനിച്ച ആഴ്ചയേക്കാളും കൊവിഡ് ഭീതി ജനങ്ങൾക്കിടയിൽ വർദ്ധിച്ചിട്ടുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. രാജ്യത്തെ 48.3 ശതമാനം പേരും തങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ കൊവിഡ് ബാധിച്ചേക്കാമെന്ന് പേടിയുള്ളവരാണ്. എന്നാൽ കൊവിഡ് ഒരിക്കലും ബാധിക്കില്ലെന്ന് ഇപ്പോഴും 46.5 ശതമാനം ആളുകൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായും സർവേ വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാരിന്റെ ലോക്ക് ഡൗൺ അടക്കമുള്ള കൊവിഡ് പ്രതിരോധ നടപടികൾ ഫലപ്രദമാണെന്ന് 84.9 ശതമാനം പേരും വിശ്വസിക്കുമ്പോൾ മറിച്ച് അഭിപ്രായമുള്ളത് കേവലം 13 ശതമാനം പേർക്ക് മാത്രമാണ്. സർക്കാരിനെ എതിർക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ചകളേക്കാൾ 4.3 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും കോവിഡ് പ്രതിരോധത്തിനായി കൂടുതൽ കാലം ലോക്ക് ഡൗണിൽ കഴിയാൻ തയാറാണെന്നും വ്യക്തമാക്കുന്നു. ഇത് കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം നാൾക്കുനാൾ വർദ്ധിച്ചു വരുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
Discussion about this post