ഡൽഹി: രാജ്യം കൊറോണ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കറൻസി നോട്ടു കൊണ്ട് മൂക്കും വായും തുടച്ച് വീഡിയോ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ മാലേഗാവ് സ്വദേശി നാൽപ്പതു വയസ്സുകാരനായ സയീദ് ജമീൽ ബാബുവാണ് നാസിക് പൊലീസിന്റെ പിടിയിലായത്. കറൻസി നോട്ട് കൊണ്ട് മൂക്കും വായും തുടയ്ക്കുകയും നോട്ടിൽ തുപ്പുകയും ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച ശേഷം അത് സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.
കൊറോണ വൈറസിന് ഇന്ത്യയിലേക്ക് സ്വാഗതമെന്നും പരിഹാരമില്ലാത്ത ദൈവശിക്ഷയാണ് വൈറസെന്നും വീഡിയോയിൽ ഇയാൾ പറഞ്ഞിരുന്നു. വീഡിയോ പ്രചരിച്ചതോടെ സൈബർ പൊലീസ് ഇത് ആദ്യം ഷെയർ ചെയ്യപ്പെട്ട ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. ഐ പി സി 153, ഐ പി സി 188 എന്നീ വകുപ്പുകൾ പ്രകാരമാണ് സയീദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രോഗബാധ ഇനിയും വ്യാപിക്കുമെന്നും ഇയാൾ വീഡിയോയിൽ പറഞ്ഞിരുന്നു. ഇയാളെ ഏപ്രിൽ 7 വരെ മാലേഗാവ് കോടതി റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുൾ ഖുറേഷി, സയീദ് ഹുസൈൻ അലി, സൂഫിയാൻ മുഖ്താർ എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നാല് പേർക്കെതിരെയും നാസിക്കിലെ ആസാദ് നഗർ പൊലീസ് കേസെടുത്തു.
Discussion about this post