ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിൽ നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. രോഗബാധിതർ കൂടുതലുള്ള ജില്ലകൾ അടച്ചിടാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുമുള്ള 62 ജില്ലകൾ അടച്ചിടാനാണ് തീരുമാനം. ഇതിൽ കേരളത്തിലെ ഏഴ് ജില്ലകളും ഉൾപ്പെടും.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് കേരളത്തിൽ നിന്നും പട്ടികയിലുള്ളത്. രാജ്യത്ത് ഇതുവരെ 274 ജില്ലകളിൽ കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനൊപ്പം കൊവിഡ് ചികിത്സാ ഉപകരണങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 2.7 കോടി എൻ95 മാസ്ക്കുകളും 16 ലക്ഷം പരിശോധനാ കിറ്റുകളും 50,000 വെന്റിലേറ്ററുകളും സജ്ജീകരിക്കാനുള്ള ഒരുക്കങ്ങൾ കേന്ദ്ര സർക്കാർ അടിയന്തരമായി ആരംഭിച്ചു. രോഗബാധയുടെ പശ്ചാത്തലത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും.
Discussion about this post