ബെയ്ജിംഗ്: കൊറോണ രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചതോടെ വൈറസിന്റെ രണ്ടാംവരവില്‍ ആശങ്കയിലായി ചൈന. ഞായറാഴ്ച ചൈനയില്‍ 108 പുതിയ കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറാഴ്ചയ്ക്കിടെ ഇത്രയും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്.
വിദേശത്തുനിന്നും എത്തിയവരിലാണ് കൂടുതലും കൊറോണ കണ്ടെത്തിയത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ വിദേശത്ത് നിന്ന് എത്തുന്ന രോഗബാധിതരായവരുടെ വര്‍ധനവ് ആണ് വൈറസിന്റെ രണ്ടാം ഘട്ടത്തിലെ ചൈനയുടെ മുന്നിലെ വെല്ലുവിളി.
പുതുതായി രോഗ ബാധ കണ്ടെത്തിയവരില്‍ ഭൂരിപക്ഷവും രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്തവരാണ്. ഇതാണ് അധികൃതരെ വീണ്ടും മുള്‍മുനയിലാക്കുന്നത്. ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ചവരില്‍ 98 പേരും വിദേശത്തുനിന്നും എത്തിയവരാണ്. ഞായറാഴ്ച രാജ്യത്ത് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 3,341 ആയി ഉയര്‍ന്നു. ശനിയാഴ്ച 99 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ 63 പേരും പ്രത്യേക രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്തവരാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഇവരില്‍ 12 പേരും വിദേശത്തുനിന്നും എത്തിയവരാണ്. മാര്‍ച്ച് അഞ്ചിന് 143 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം രോഗ ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലാകുന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ചൈനയില്‍ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 82,160 ആണ്.
വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തിലടക്കം 11 ആഴ്ചകള്‍ക്കു ശേഷം നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. ലക്ഷണങ്ങളില്ലാതെ രോഗം പടരുന്നത് ഈ പ്രദേശങ്ങളിലടക്കം അപകടം വര്‍ധിപ്പിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയപ്പ് നല്കുന്നു. ചിലപ്രദേശങ്ങളില്‍ ഒന്നിലധികം പേര്‍ക്ക് രോഗബാധ കണ്ടതോടെ ജനങ്ങള്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും കൂട്ടംകൂടല്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വൈറസ് വ്യാപനത്തെ തുടര്‍ന്ന് നൂറുകണക്കിന് ചൈനക്കാരാണ് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയിരുന്നത്. അവരെല്ലാം ഇപ്പോള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. പുറത്തു നിന്ന് എത്തുന്നവരെ 14 ദിവസം നിരീക്ഷണത്തില്‍ താമസിപ്പിച്ച ശേഷമാണ് വീടുകളില്‍ പോകാന്‍ അനുവദിക്കുന്നത്. എന്നിട്ടും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് രോഗം പകരുന്നുണ്ട്.
Discussion about this post