ഡൽഹി: മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവർണ്ണറുടെ തീരുമാനം ശരിയായിരുന്നെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അജയ് രസ്തോഗി എന്നിവർ അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകുന്ന സാഹചര്യത്തിൽ വിശ്വാസവോറ്റെടുപ്പ് നടത്താൻ ഗവർണ്ണർക്ക് അധികാരമുണ്ടെന്ന് 68 പേജുള്ള വിധിന്യായത്തിൽ സുപ്രീം കോടതി വ്യക്തമാക്കുന്നു.
മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഭൂരിപക്ഷം നഷ്ടമാകുമെന്ന് ഉറപ്പായ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജി വെച്ചിരുന്നു. തുടർന്ന് ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയായിരുന്നു.
കോൺഗ്രസ്സിലെ മുൻനിര നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിൽ നിന്നും രാജി വെച്ച് ബിജെപിയിൽ ചേർന്നതോടെയായിരുന്നു സംസ്ഥാനത്തെ കോൺഗ്രസ്സ് സർക്കാർ പ്രതിസന്ധിയിൽ അകപ്പെട്ടത്. തുടർന്ന് 22 കോൺഗ്രസ്സ് എം എൽ എമാരും പാർട്ടി വിട്ടിരുന്നു.
കോൺഗ്രസ്സ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിൽ മധ്യപ്രദേശ് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ശിവരാജ് സിംഗ് ചൗഹാന്റെ ആവശ്യം തുടർന്ന് അംഗീകരിക്കപ്പെടുകയായിരുന്നു.
Discussion about this post