ഡല്‍ഹി: കൊറോണ പുതിയ വൈറസ് ആയതിനാല്‍ അലോപ്പതിയില്‍ മരുന്ന് ഇല്ലെന്ന് കരുതി ബദല്‍ വൈദ്യശാസ്ത്ര ശാഖകളായ യൂനാനിയും, ഹോമിയോപ്പതിയും പരീക്ഷിക്കാനാവില്ലെന്ന് സുപ്രീംകോടതി. പരീക്ഷണം നടത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും വിദഗ്ധര്‍ വാക്സിനുമായി വരുന്നത് വരെ കാത്തിരിക്കാമെന്നും ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ഈ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച ഹർജി ജസ്റ്റിസ് ബി.ആര്. ഗവായി കൂടി അടങ്ങുന്ന ബെഞ്ച് തള്ളി.
കൊറോണ വൈറസ് ബാധ ചികിത്സിക്കാന്‍ മരുന്നുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ബദലുകളായി യൂനാനി, ഹോമിയോ വൈദ്യശാസ്ത്ര ശാഖകളുടെ സാധ്യത ആരായണമെന്ന് ആവശ്യപ്പെട്ട് ഡോ.സി.ആര്. ശിവ്റാം ആണ് ഹർജി സമര്‍പ്പിച്ചത്.
കൊറോണ പുതിയ വൈറസാണെന്നും അതിന്മേല് ഒരു പരീക്ഷണത്തിന് കഴിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വിദഗ്ധര്‍ വാക്സിനുമായി വരട്ടെയെന്നും അത് വരെ കാത്തിരിക്കൂ എന്നും ഹർജിക്കാരനായ ഹോമിയോ ഡോക്ടറോട് ബെഞ്ച് പറഞ്ഞു. കൊറോണ വൈറസിന് ഹോമിയോപ്പതി മരുന്ന് നല്കാന് അനുമതി തേടി സമര്‍പ്പിച്ച പൊതുതാല്പര്യ ഹർജി കേരള ഹൈകോടതിയുടെ പരിഗണനയിലിരിക്കേയാണ് സുപ്രീംകോടതിയില്‍ ഹർജി വന്നത്.
Discussion about this post