ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ജാമ്യ ഹര്‍ജി തള്ളി സുപ്രീം കോടതി. ക്രിസ്റ്റ്യന്‍ മിഷേല്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തിഹാര്‍ ജയിലില്‍ കഴിയുന്ന മിഷേല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, ബി.ആര് ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ലോക്ഡൗണ്‍ ആയതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതി ഹര്‍ജി പരിഗണിച്ചത്.
59കാരനായ മിഷേലിന്റെ പ്രായവും തിഹാര്‍ ജയിലിലെ തടവുകാരുടെ എണ്ണക്കൂടുതലും പരിഗണിക്കണമെന്ന് മിഷേലിന്റെ അഭിഭാഷകന് അഡ്വ. അല്‍ജോ കെ. ജോസഫ് കോടതിയോട് അഭ്യര്‍ഥിച്ചു. ഒരു പക്ഷേ കൊറോണ പിടിപെട്ടാല്‍ അദ്ദേഹത്തിന് മരണം വരെ സംഭവിച്ചേക്കാമെന്നും അഭിഭാഷകന് വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
നേരത്തെ, ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏപ്രില്‍ 7ന് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇറ്റലി ആസ്ഥാനമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയില്‍ നിന്ന് 3,600 കോടി രൂപ മുടക്കി 12 ഹെലികോപ്റ്റര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് മിഷേല്‍ അന്വേഷണം നേരിടുന്നത്. ദുബായിലേക്ക് കടന്ന മിഷേലിനെ 2018 ഡിസംബര്‍ 22നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തത്. കേസില്‍ സി.ബി.ഐയും അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post