ഡല്‍ഹി: ഇന്ത്യയിലെ കൊറോണ കേസുകള്‍ 21,000 കവിഞ്ഞു. ബുധനാഴ്ച ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 1045 പേര്‍ക്കു കൂടി രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതോടെ 21,125 എന്നതാണ് നിലവില്‍ ഇന്ത്യയിലെ രോഗബാധിതരുടെ കണക്ക്. ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ പ്രമുഖ സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഒഴിച്ചുള്ളതാണിത്.
രാജ്യത്ത് ഇതുവരെ 680 പേരാണ് മരിച്ചിരിക്കുന്നത്. ബുധനാഴ്ച മാത്രം 35 പേര് മരിച്ചു. 16,217 പേര് രോഗികളായി ചികിത്സയില്‍ കഴിയുന്നു. 4,228 പേര് രോഗമുക്തി നേടി.
431 പേര്‍ക്കു കൊറോണ സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് ബുധനാഴ്ച കണക്കുകളില്‍ മുന്നില്‍ നില്‍ക്കുന്നത്. 5,649 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ചു. ബുധനാഴ്ച 18 പേര് കൂടി മരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കൊറോണ മരണം 269 ആയി ഉയര്‍ന്നു.
ഗുജറാത്തിലും മഹാരാഷ്ട്രയ്ക്കു സമാനമായ അവസ്ഥയാണ് നിലവിൽ. 229 പേര്‍ക്ക് ഗുജറാത്തില്‍ ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ആകെ രോഗബാധിതരുടെ എണ്ണം 2407 ആയി ഉയര്‍ന്നു. 103 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ബുധനാഴ്ച മാത്രം 13 പേര് കൊറോണ ബാധിച്ച് മരണത്തിനു കീഴടങ്ങി.
രാജസ്ഥാനാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ സെഞ്ചുറി പിന്നിട്ട മറ്റൊരു സംസ്ഥാനം. 133 പേര്‍ക്ക് ഇവിടെ രോഗബാധ ഉറപ്പിച്ചു. 1868 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചിരിക്കുന്നത്.
തമിഴ്നാട് (33), മധ്യപ്രദേശ് (35), തെലങ്കാന (15), ആന്ധ്രാപ്രദേശ് (56), കേരളം (11), കര്‍ണാടക (9), പശ്ചിമ ബംഗാള്‍ (53), ജമ്മു കാഷ്മീര്‍ (27), ഹരിയാന (9), പഞ്ചാബ് (6), ബിഹാര്‍ (15), ഒഡീഷ (4), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപ് (1) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ചൊവ്വാഴ്ച കോവിഡ് ബാധിച്ചവരുടെ എണ്ണം.
Discussion about this post