തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നുപേരും കാസർഗോഡ് സ്വദേശികളാണ്. മൂന്നുപേർക്കും വൈറസ് പിടിപ്പെട്ടത് സമ്പർക്കത്തിലൂടെയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
15 പേർ ആണ് ഇന്ന് രോഗമുക്തി നേടിയത്. 480 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 116 പേർ ഇപ്പോൾ ചികിത്സയിലാണ്. 21, 725 പേര് നിരീക്ഷണത്തിലാണ്. ഇതില്‍ വീടുകളില്‍ 21, 243 പേരും ആശുപത്രികളില്‍ 452 പേരും നിരീക്ഷണത്തിലാണ്. 144 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 21,941 സാമ്പിളുകള്‍ പരിശോധനയ്ക്ക് ആയച്ചു. 20,830 ഫലങ്ങളും നെഗറ്റീവാണ്.
സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഏറ്റവുമധികം പേര് കണ്ണൂര്‍ സ്വദേശികള്‍ ആണ്. 56 പേരാണ് ജില്ലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രണ്ടാമത്തെ ജില്ല കാസര്‍ഗോഡ് ആണ്. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 116 പേരില്‍ 18 പേരാണ് കാസര്‍ഗോഡ് ആശുപത്രിയില്‍ കഴിയുന്നത്. നേരത്തെ ഏറ്റവുമധികം കോവിഡ് ബാധിതര്‍ ഉണ്ടായിരുന്ന ജില്ലയാണ് കാസര്‍ഗോഡ്. എന്നാല്‍ നിരവധിപ്പേര്‍ ചികിത്സയെ തുടര്‍ന്ന് രോഗം ഭേദമായി ആശുപത്രി വിട്ടതോടെയാണ് കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞത്. തൃശൂര്‍, ആലപ്പുഴ എന്നി ജില്ലകളില്‍ ഒരാള്‍ പോലും കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന അതിർത്തികളിൽ ജാഗ്രത ശക്തമാക്കും. കർണാടകയിലെ കുടകിൽ നിന്ന് വനത്തിലൂടെ കണ്ണൂരിലെത്തിയ എട്ടുപേരെ ഇരിട്ടിയിലെ നിരീക്ഷണകേന്ദ്രത്തിലാക്കി.
വയോധികന്മാര്ക്കൊപ്പം കുഞ്ഞുങ്ങളെയും രോഗമുക്തരാക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു സംസ്ഥാനത്തിന്റെ അനുഭവം. എന്നാല്‍ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നാല് മാസം പ്രായമായ കുട്ടി കൊറോണ ബാധിച്ച് മരിച്ചു. ജന്മനാ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന കുട്ടിയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post