തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നു. സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വിശദീകരിക്കുമ്പോഴും ആശങ്ക നിലനിൽക്കുകയാണ്. ഒരാഴ്ചക്കിടെ കോവിഡ് സ്ഥിരീകരിച്ച 10 പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് സ്‌ഥിരീകരിക്കാനാവാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ആകെ 25ഓളം പേർക്ക് രോഗം പകർന്നത് എവിടെ നിന്നെന്ന് കണ്ടെത്താനായിട്ടില്ല. 10 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതോടെ സുരക്ഷാ ഉപകരണങ്ങളുടെ ഗുണമേന്മയെക്കുറിച്ചും സംശയമുയരുകയാണ്.
കോവിഡ് ബാധ എവിടെ നിന്നെന്ന് വ്യക്തമാകാത്ത രോഗികളുടെ എണ്ണം വർധിക്കുന്നത് രോഗവ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നതിന്റെ സൂചനയായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവർ, തിരുവനന്തപുരം ആർസിസിയിലേയും എസ്.കെ. ആശുപത്രിയിലേയും നഴ്സുമാർ, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ ബിരുദ വിദ്യാർഥിനി, കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളി, ഇടുക്കി വണ്ടൻ മേട്ടിലെയും പാലക്കാട് വിളയുരിലേയും വിദ്യാർഥികൾ, കോഴിക്കോട്ടെ വ്യക്തി, കൊല്ലത്തെ ആരോഗ്യ പ്രവർത്തക എന്നിവർക്ക് വൈറസ് ബാധിച്ചതെങ്ങനെയെന്ന് ഇനിയും വ്യക്തമല്ല.
മലപ്പുറം സ്വദേശികളുടെ മരണപ്പെട്ട നാല് മാസം പ്രായമുള്ള കുട്ടി, കണ്ണൂരിൽ ചികിത്സ തേടിയ മാഹി സ്വദേശി, പോത്തങ്കോട്ടെ പൊലീസുകാരൻ എന്നിവരുൾപെടെ 25ഓളം പേരുടെ രോഗകാരണവും വ്യക്തമല്ല. തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഗ്രൂപ്പുകളിൽ കുറച്ചാളുകളിൽ മാത്രം നടത്തിയ റാൻഡം പരിശോധനയിൽ കൊല്ലത്തും കോട്ടയത്തും ഓരോരുത്തർക്ക് കോവിഡ് സ്ഥിരീകരിച്ചതും ഗൗരവതരമാണ്.
മുൻപ് എറണാകുളത്ത് രണ്ടു ആരോഗ്യ പ്രവർത്തകർക്കും കോട്ടയത്തെ നഴ്സിനും രോഗം ബാധിച്ചിരുന്നു. ഏലപ്പാറയിലെ രോഗിയിൽ നിന്ന് വനിതാ ഡോക്ടർക്ക് കോവിഡ് ബാധിച്ചത് നൂറുകണക്കിനു രോഗികളെത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ്. ഇത്തരം സാഹചര്യങ്ങളിൽ ഗൗരവതരമായ വ്യക്തി സുരക്ഷാ മാർഗ്ഗങ്ങൾ അവലംബിക്കുകയാണ് ഏറ്റവും അനിവാര്യമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post