സോൾ : അഭ്യൂഹങ്ങൾക്കൊടുവിൽ കിം ജോങ് ഉൻ ജീവനോടെയുണ്ടെന്ന വാദവുമായി ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജായിയുടെ സുരക്ഷാ ഉപദേഷ്ടാവ്. ഉത്തര കൊറിയയുടെ സ്ഥാപകനും കിം ജോങ് ഉന്നിന്റെ മുത്തച്ഛനുമായ കിം സുങ്ങിന്റെ പിറന്നാളാഘോഷ ചടങ്ങിൽ കിം ജോങ് ഉൻ പങ്കെടുത്തിരുന്നില്ല.ഇതിന് ശേഷമാണ് കിം ജോങ് ഉൻ ചികിത്സയിലാണെന്നും പിന്നീട് മസ്തിഷ്ക മരണം സംഭവിച്ചെന്നുമുള്ള വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. രാജ്യത്തെ റിസോർട്ട് ടൗണായ വോൻസാനിൽ കിം ജോങ് സുരക്ഷിതനാണെന്ന് സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മൂൺ ജായിയുടെ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി.
ഏറ്റവും അവസാനം കിം ജോങ് പങ്കെടുത്തത് ഏപ്രിൽ 11-ന് നടന്ന യോഗത്തിലാണ്. അതിനു ശേഷം നടന്ന യോഗങ്ങളിലോ ആഘോഷ പരിപാടികളിലോ ഒന്നും കിം ജോങ് ഉന്നിന്റെ സാന്നിധ്യമുണ്ടായിട്ടില്ല.ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കിമ്മിനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യ നില വഷളായെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നുമുള്ള വാർത്തകൾ അമേരിക്കൻ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.ഇതിന് മുമ്പും കിം ജോങ് അപ്രത്യക്ഷനായിട്ടുണ്ട്. 2014 ലായിരുന്നു ആ പിൻവലിയൽ. അന്നും പല അഭ്യൂഹങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു.എന്നാൽ, ഒരു മാസത്തിന് ശേഷം ഒരു ടീവി ചാനലിൽ കിം അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പ്രത്യക്ഷപ്പെടുകയായിരുന്നു.
Discussion about this post