ഡൽഹി: കൊവിഡ് രോഗബാധയ്ക്കെതിരായ ഇന്ത്യയുടെ ശക്തമായ പോരാട്ടം തുടരുന്നു. എട്ടിൽ അഞ്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും സമ്പൂർണ്ണ രോഗമുക്തി നേടിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചു. സിക്കിം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളാണ് കൊവിഡ് മുക്തമായിരിക്കുന്നത്.
മേഖലയിലെ മറ്റ് മൂന്ന് സംസ്ഥാനങ്ങളായ ആസാം, മേഘാലയ, മിസോറം എന്നിവിടങ്ങൾ പൂർണ്ണമായി രോഗമുക്തി നേടിയിട്ടില്ലെങ്കിലും ഇവിടങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നത് ശുഭസൂചനയാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ് ആറ് വർഷങ്ങളായി മേഖലയുടെ സമഗ്ര വികസനത്തിന്, പ്രത്യേകിച്ച് ആരോഗ്യ മേഖലയ്ക്ക് ഊന്നൽ കൊടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളുടെ വിജയമാണിതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു.
ലോക്ക് ഡൗൺ നാളുകളിൽ പ്രത്യേക വിമാനങ്ങൾ വഴിയാണ് മേഖലയിൽ അവശ്യ സാധനങ്ങൾ എത്തിച്ചത്. ഇതിനായി മാർച്ച് 30 മുതൽ എയർ ഇന്ത്യയുടെയും ഇന്ത്യൻ വ്യോമസേനയുടെയും വിമാനങ്ങൾ ഇവിടേക്ക് പറന്നു. അതിനാൽ വടക്ക് കിഴക്കൻ മേഖലയിൽ ഒരു തരത്തിലുള്ള ക്ഷാമവും അനുഭവപ്പെട്ടില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കും ജമ്മു കശ്മീരിനും ലഡാക്കിനും പ്രത്യേക പരിഗണന നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക നിർദ്ദേശം നൽകിയിരുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
മേഖലയുടെ വികസനത്തിനായി കേന്ദ്രസർക്കാരിനോട് ഒപ്പം നിന്നു പ്രവർത്തിച്ച സംസ്ഥാന സർക്കാരുകളെയും അഭിനന്ദിക്കുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
Discussion about this post