ഇസ്ലാമബാദ്: സ്ത്രീകളുടെ തെറ്റായ പ്രവർത്തികളാണ് കൊറോണ മഹാമാരി വരുത്തി വച്ചതെന്ന വിവാദ പ്രസ്താവനയുമായി പാകിസ്ഥാൻ മതപണ്ഡിതൻ. ഒരു ലൈവ് ടെലിവിഷൻ പരിപാടിക്കിടെ പാകിസ്ഥാൻ മതപണ്ഡിതനായ മൗലാന താരിഖ് ജമീലാണ് സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഒരു ധനസമാഹരണ പരിപാടിയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സാന്നിധ്യത്തിലായിരുന്നു ജമീലിന്റെ പരാമർശങ്ങൾ.
‘അൽപ വസ്ത്രധാരിണികളായ സ്ത്രീകളാണ് രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കാൻ കാരണമായത്… രാജ്യത്തിന് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത് ഈ സ്ത്രീകൾ കാരണമാണെന്ന കനത്ത വിമർശനമാണ് മതപണ്ഡിതൻ ഉയർത്തിയത്.
സംഭവം വിവാദമായതോടെ പണ്ഡിതൻ തന്റെ പ്രസ്താവനയിൽ ഖേദം അറിയിച്ചെങ്കിലും സ്ത്രീകളെ അപകീർത്തിപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കാൻ ജമീൽ തയ്യാറായിട്ടില്ല. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയ്ക്കെതിരെ പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം കൊറോണ മഹാമാരിയും സ്ത്രീകളുടെ സദ്പേരും തമ്മിൽ വിശദീകരിക്കാനാകാത്ത വിധം സാമ്യപ്പെടുത്തിയ മൗലാനയുടെ നടപടി ഞെട്ടിക്കുന്നതാണെന്നായിരുന്നു കമ്മീഷന്റെ പ്രതികരണം. വസ്തുതയ്ക്ക് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ എതിർക്കപ്പെടേണ്ടതാണ് എന്നായിരുന്നു മനുഷ്യാവകാശ കമ്മീഷൻ പ്രതികരിച്ചത്.
പ്രമുഖ പാക് ദിനപത്രവും പണ്ഡിതന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയിട്ട് അത് തിരുത്താന്‍ പോലും തയ്യാറാകാത്ത മൗലാനയുടെ നടപടി അപമാനകരം എന്നായിരുന്നു പത്രത്തിലെ എഡിറ്റോറിയൽ ലേഖനത്തിൽ പറഞ്ഞത്.
Discussion about this post