പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സാമൂഹിക മാദ്ധ്യമത്തിൽ ഷെയർ ചെയ്തതിന് കുവൈത്തിൽ സംഘടിത ആക്രമണത്തിന് ഇരയായ യുവാവ് നിയമ നടപടിക്ക് ഒരുങ്ങുന്നു. ആക്രമണത്തിന്റെ വിശദവിവരങ്ങളും അക്രമികളുടെ പേരുകളും അടക്കം യുവാവ് കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരന് പരാതി നൽകി.
കുവൈത്തിൽ വെൽഡർ ആയി ജോലി നോക്കുന്ന പ്രവീൺ എന്ന യുവാവാണ് പരാതി നൽകിയിരിക്കുന്നത്. താൻ വർഷങ്ങളായി കുവൈത്തിൽ വെൽഡറായി ജോലി നോക്കി വരികയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ താൻ സാമൂഹിക മാദ്ധ്യമത്തിലൂടെ പങ്കു വെച്ചതായും യുവാവ് പറയുന്നു. ഇതിന്റെ പേരിൽ താൻ രൂക്ഷമായ സൈബർ ആക്രമണങ്ങൾക്കും താമസ സ്ഥലത്ത് വെച്ച ശാരീരിക ആക്രമണത്തിനും വിധേയനായതായി യുവാവ് പരാതിയിൽ പറയുന്നു.
താൻ താമസിക്കുന്ന സ്ഥലത്തേക്ക് ഇരച്ചു കയറിയ പത്തോളം വരുന്ന അക്രമി സംഘം കൈയ്യേറ്റം ചെയ്യുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. കൊല്ലം അഞ്ചൽ സ്വദേശി അനീഷും സുഹൃത്ത് ഷമ്നാദും ചേർന്ന് വീഡിയോ എഡിറ്റ് ചെയ്ത് തന്റെ പേരിൽ പ്രചരിപ്പിച്ചു. കാസർകോട് ചുള്ളിക്കര സ്വദേശി അസി, അഷ്കർ, ഹനീഫ്, ഷമ്നാദ് തുടങ്ങി പത്തോളം പേരാണ് കൈയ്യേറ്റം ചെയ്തത്. ഇതിൽ അസി എന്നയാളാണ് മർദ്ദനത്തിന് നേതൃത്വം നൽകിയത്.
കടുത്ത സൈബർ ആക്രമണം മൂലം മാനസികവും ദേഹോപദ്രവം നിമിത്തം ശാരീരികവുമായ പ്രതിസന്ധിയിലൂട താൻ കടന്നു പോവുകയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും പ്രവീൺ പരാതിയിൽ പറയുന്നു. തനിക്കേറ്റ മാനസികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് അയച്ച കത്തിൽ യുവാവ് അപേക്ഷിക്കുന്നു.
ഇന്ത്യൻ സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പിന്തുണയ്ക്കുന്നതിന് കടുത്ത സൈബർ ആക്രമണങ്ങളും ശാരീരിക ആക്രമണങ്ങളും പ്രവാസികൾ ചില മലയാളികളിൽ നിന്ന് നേരിടുന്നതായി വിവരങ്ങളുണ്ട്. ഒരു സംഘം ആളുകൾ കൂട്ടം ചേർന്ന് യുവാവിനെ മർദ്ദിക്കുന്നതിന്റെയും “ അസീ തല്ലരുത്“ എന്ന് ആരോ വിളിച്ചു പറയുന്നതിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Discussion about this post