ഡല്‍ഹി: ട്രെയിൻ യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ ലോഡ് ചെയ്യണമെന്ന് ഇന്ത്യൻ റെയില്‍വെ. നാളെ മുതല്‍ റെയില്‍വെ സര്‍വീസ് തുടങ്ങാനിരിക്കെയാണ് റെയിൽവേയുടെ നിർദ്ദേശം.
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി യാത്രക്കാര്‍ പുതപ്പുകള്‍ ലഭ്യമാക്കില്ല. വണ്ടിക്കകത്ത് കര്‍ട്ടനുകള്‍ ഉണ്ടായിരിക്കില്ല. ആവശ്യമുള്ള തുണിത്തരങ്ങള്‍ യാത്രക്കാര്‍ തന്നെ കൈവശം കരുതണമെന്നും റെയില്‍വെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
സ്റ്റേഷനില്‍ ഒരു മണിക്കൂര്‍ മുമ്പെങ്കിലും റിപ്പോര്‍ട്ട് ചെയ്യണം. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പരിശോധനകള്‍ക്കു വേണ്ടിയാണിത്. പരിശോധനയില്‍ ലക്ഷണങ്ങളില്ലെന്നു കണ്ടെത്തുന്നവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കൂവെന്നും റെയില്‍വേ വ്യക്തമാക്കി.
രാജധാനി സര്‍വീസ് നടത്തുന്ന റൂട്ടൂകളിലാണ് നാളെ മുതല്‍ സര്‍വീസ് തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ 15 തീവണ്ടികളാണ് ഉണ്ടാകുക എന്ന് റെയില്‍വേ അറിയിച്ചു.
ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പട്ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബെംഗളുരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നീ സ്റ്റേഷനുകളിലേക്ക് ന്യൂഡല്‍ഹിയില്‍ നിന്നാണ് സര്‍വീസുകള്‍.
പ്രത്യേക സര്‍വീസിന്റെ മുഴുവന്‍ കോച്ചുകളും എസി ആയിരിക്കും. താപനില സാധാരണയില്‍ നിന്ന് അല്‍പ്പം കൂടുതല്‍ ആയിരിക്കും. എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കും. മാസ്ക് നിര്‍ബന്ധമാണ്. സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ നിരക്ക് ആയിരിക്കും സ്പെഷല്‍ സര്‍വീസിനും.
ഡല്‍ഹി തിരുവനന്തപുരം റൂട്ടില്‍ ആഴ്ചയില്‍ മൂന്നു ദിവസമാകും ട്രെയിന്‍ സര്‍വീസുകള്‍ നടത്തുക. കൊങ്കണ്‍ വഴിയാകും സര്‍വീസുകള്‍. ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകീട്ട് നാലു മണി മുതല്‍ ഐആര്‍സിടിസി വെബ്സൈറ്റില്‍ ലഭ്യമാകും. 50 ദിവസത്തിന് ശേഷമാണ് രാജ്യത്ത് യാത്രക്കാരെയും കൊണ്ടുള്ള ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
Discussion about this post