തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്നും സംസ്ഥാനത്തേക്കുള്ള ആദ്യ ട്രെയിന്‍ നാളെ പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തും. ആദ്യ ട്രെയിനില്‍ 700 യാത്രക്കാര്‍ വരെ തമ്പാനൂരിലേക്ക് എത്തുമെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തുന്നത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനിന് സംസ്ഥാനത്ത് സ്റ്റോപ് ഉള്ളത്.
നാളെ പുലര്‍ച്ചെ അഞ്ചരയോടെ ട്രെയിന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്നാണ് വിലയിരുത്തൽ. എ.സി കോച്ചില്‍ യാത്രക്കാരെ എത്തിക്കുന്നതിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയത് കൂടി കണക്കിലെടുത്ത് സ്റ്റേഷനില്‍ കര്‍ശന പരിശോധനയുണ്ടാകും. യാത്രക്കാരെ 20 അംഗ സംഘമായി തിരിക്കും. പതിനഞ്ച് ടേബിളുകള്‍ പരിശോധനയ്ക്കായി ഒരുക്കും. രണ്ട് മണിക്കൂര്‍ കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കി സ്റ്റേഷനില്‍ നിന്നും യാത്രക്കാരെ പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് ജില്ലാ ഭരണകൂടം നടത്തുന്നത്.
വീടുകളിലേക്ക് പോകുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. തമിഴ്നാട് സ്വദേശികളെ കൊണ്ടുപോകാനായി തമിഴ്നാട്ടില്‍ നിന്നും ബസുകള്‍ വരും. സംസ്ഥാനത്തിന് പുറത്ത് നിന്ന് കൂടുതല്‍ പേര് എത്തുന്നതോടെ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലിനാണ് തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത്.
അതേസമയം സ്റ്റേഷനിലെത്തുന്ന രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേക വഴിയിലൂടെ ആശുപത്രിയിലേക്ക് മാറ്റും. സ്റ്റേഷനില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ ഉണ്ടാകും. പാര്‍ക്കിംഗ് സ്ഥലത്തേക്ക് യാത്രക്കാരെ എത്തിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും. വീടുകളിലേക്ക് പോകുന്നവരെ കൊണ്ടുപോകാനായി ഡ്രൈവര്‍ക്ക് മാത്രമേ വരാനാകൂ. ഓണ്‍ലൈനില്‍ അപേക്ഷിച്ച് ലഭിച്ച പാസില്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
Discussion about this post