ഡൽഹി: സംസ്ഥാന സർക്കാർ പ്രവാസികളോട് കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വകുപ്പ് മന്ത്രി അറിയാതെ മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരള സര്‍ക്കാര്‍ ശൈലിയല്ല കേന്ദ്രത്തിലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘കേന്ദ്രത്തില്‍ ഓരോ വകുപ്പിലെയും തീരുമാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പിലെ മന്ത്രിമാര്‍ തന്നെയാണ് എടുക്കുന്നത്. അതുകൊണ്ട് എന്തറിയുന്നു, എന്തറിയില്ല എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി കരുതുന്നതുപോലെയല്ല കാര്യങ്ങള്‍. മുഖ്യമന്ത്രി സ്വയം കണ്ണടച്ച് ഇരുട്ടാക്കിയാല്‍ എല്ലാവർക്കും അങ്ങനെ ആകില്ല. കേന്ദ്രം 14 ദിവസം ക്വാറന്റീന്‍ ചെയ്യണമെന്നുപറഞ്ഞത് എന്തിനാണ് വെട്ടിക്കുറച്ച് ഏഴു ദിവസമാക്കിയതെന്നും മുരളീധരൻ ചോദിച്ചു.
കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണ്. എന്നാൽ കേരള സർക്കാരിന്റെ തയ്യാറെടുപ്പുകളിൽ അവർക്ക് തന്നെ വിശ്വാസമില്ല. മടങ്ങിയെത്തുന്നവര്‍ പെരുവഴിയില്‍ നില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നത് വ്യക്തമാണ്. കേന്ദ്ര മാനദണ്ഡം പാലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമായി ക്വാറന്റീന്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ കേന്ദ്രം കൂടുതല്‍ വിമാനസര്‍വീസ് നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരിട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുന്ന ആളാണ് മുഖ്യമന്ത്രി. ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നാണ് തോന്നുന്നത്. എന്നാല്‍ ആ ചര്‍ച്ചകള്‍ അറിയുന്ന ആളാണ് ഞാന്‍. പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതിന് പകരം ഉദ്യോഗസ്ഥരുടെ ചര്‍ച്ചകളെ കുറിച്ചുകൂടി മുഖ്യമന്ത്രി അന്വേഷിച്ചറിയണം. അതറിഞ്ഞാല്‍ ഇത്തരത്തിലുളള പരാമര്‍ശങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാകില്ല.
ഈ കാലഘട്ടത്തിലെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയം പറച്ചിലിനെയും കേന്ദ്രമന്ത്രി നിശിതമായി വിമർശിച്ചു. മലര്‍ന്നുകിടന്ന് തുപ്പരുതെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരള സർക്കാരിന്റെ തയ്യാറെടുപ്പുകളിൽ പോരായ്മകളുണ്ട്. അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരെ വാളയാറിൽ തടയുന്ന നടപടി അദ്ദേഹം ചൂണ്ടിക്കാട്ടി. അകത്ത് വന്നാല്‍ അവരെ നിരീക്ഷണത്തില്‍ അയക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് സംസ്ഥാന സർക്കാർ അപ്രകാരം ചെയ്യുന്നത്. വാളയാറില്‍ തടയുന്നതുപോലെ എയര്‍പോര്‍ട്ടില്‍ തടയുന്ന സ്ഥിതി ഉണ്ടാകരുതെന്നും മുരളീധരന്‍ വ്യക്തമാക്കി.
പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന പല തീരുമാനങ്ങളും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post