കാസർകോട്: ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനിയുമായ ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മിനി പൊലീസിൽ പരാതി നൽകി. കാഞ്ഞങ്ങാട് ഡി വൈ എസ് പിക്കാണ് പരാതി നൽകിയിരിക്കുന്നത്.
കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും അഞ്ജന പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കുന്നു. അമ്മ പറയുന്നത് പോലെ തുടര്‍ന്ന് ജീവിച്ചുകൊള്ളാമെന്നും അവള്‍ പറഞ്ഞിരുന്നു. ലോക്ക്ഡൗണായതിനാല്‍ കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചില്ല. ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
നാല് മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ജനയെ കോഴിക്കോടുനിന്നും കണ്ടെത്തി പോലീസ് വീട്ടുകാര്‍ക്ക് കൈമാറി. കോഴിക്കോട്ടും പാലക്കാട്ടുമായി ഏറെനാളത്തെ ലഹരിമോചന ചികിത്സക്കു ശേഷമാണ് അഞ്ജന വീട്ടിലെത്തിയത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചുവരാതായതോടെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അമ്മ വീണ്ടും പരാതി നല്‍കി. കോഴിക്കോട് അര്‍ബന്‍ നക്സലുകള്‍ നേതൃത്വം നല്‍കുന്ന ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്ത് ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാന്‍ താത്പര്യം ഇല്ലെന്ന് അഞ്ജന അറിയിക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശിനിയായ ഗാര്‍ഗി എന്ന യുവതിക്കൊപ്പമാണ് അഞ്ജന പോയത്. നക്സല്‍ നേതാവ് അജിതയുടെ മകളാണ് ഗാര്‍ഗി. അഞ്ജനയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാമെന്ന് ഗാര്‍ഗി എഴുതി നല്‍കിയിരുന്നു. പിന്നീട് ഗാര്‍ഗിയുടെ വീട്ടിലായിരുന്നു താമസം. മാര്‍ച്ച് 17ന് ആതിര, നസീമ, ശബരി എന്നീ സുഹൃത്തുക്കൾക്കൊപ്പമാണ് അഞ്ജന ഗോവക്ക് പോയത്.
അഞ്ജന മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. നേരത്തെ അഞ്ജനയെ വീട്ടുകാരില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അർബൻ നക്സലുകൾ പ്രചാരണം നടത്തിയിരുന്നു. അഞ്ജന ട്രാന്‍സ്ജെൻഡർ ആണെന്നും തടവിലാക്കിയെന്നും ചൂണ്ടിക്കാട്ടി തളിപ്പറമ്പ് സ്റ്റേഷനിലെത്തി ഗാര്‍ഗി, റോസ ഫെലിഷ്യ, പി.സുല്‍ഫത്ത്, ശബാന, ആതിര എന്നിവര്‍ ബഹളമുണ്ടാക്കുകയും കുത്തിയിരിക്കുകയും ചെയ്തു. അഞ്ജന ആത്മഹത്യ ചെയ്തതാണെന്നും ഇതിന് വീട്ടുകാരാണ് ഉത്തരവാദികളെന്നുമുള്ള പ്രചാരണമാണ് ഇപ്പോള്‍ അര്‍ബന്‍ നക്സലുകള്‍ നടത്തുന്നത്. അഞ്ജന അടുത്തിടെ ചിന്നു സുള്‍ഫിക്കര്‍ എന്ന് പേര് മാറ്റിയിരുന്നു.
അര്‍ബന്‍ നക്‌സലുകളായ സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ 13ന് കണ്ടെത്തുകയായിരുന്നു.
Discussion about this post