ഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടിവ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്ധന് ചുമതലയേൽക്കും. മേയ് 22ന് ആണ് അദ്ദേഹം ചുമതലയേല്‍ക്കുക. ഇന്ത്യയുടെ നോമിനിയെ ബോര്‍ഡ് ചെയര്‍മാനാക്കാനുള്ള നിര്‍ദേശം ചൊവ്വാഴ്ച സമാപിച്ച ലോകാരോഗ്യ അസംബ്ലി യോഗം അംഗീകരിച്ചിരുന്നു. മേയ് 22ന് നടക്കുന്ന എക്സിക്യൂട്ടിവ് ബോര്‍ഡ് യോഗത്തിലാണ് ഔദ്യോഗികമായ തെരഞ്ഞെടുപ്പുണ്ടാകുക.
റീജണല്‍ ഗ്രൂപ്പുകളില്‍ നിന്ന് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് ബോര്‍ഡ് ചെയര്‍മാനെ തെരഞ്ഞെടുക്കുക. അടുത്ത നോമിനി ഇന്ത്യയുടേതാകുമെന്ന് കഴിഞ്ഞവര്‍ഷം തന്നെ തീരുമാനിച്ചിരുന്നു.
34 അംഗ എക്സിക്യൂട്ടിവ് ബോര്‍ഡിന്റെ ഇപ്പോഴത്തെ ചെയര്മാന് ജപ്പാനില്‍ നിന്നുള്ള ഡോ. ഹിരോകി നകാടനിയാണ്. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ് ഹര്‍ഷ വര്ധന് ചുമതല ഏൽക്കുന്നത്.
അതേസമയം ലോകാരോഗ്യ അസംബ്ലിയുടെ നയങ്ങളും തീരുമാനങ്ങളും ഫലപ്രദമായി നടപ്പാക്കുകയാണ് ബോര്‍ഡിന്റെ മുഖ്യ ദൗത്യം. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്താനും ലോകാരോഗ്യ സംഘടന തുടക്കത്തില്‍ സ്വീകരിച്ച നടപടികള്‍ ഉത്തരവാദിത്വ ബോധത്തോടെയായിരുന്നോ എന്ന് അന്വേഷിക്കാനും അസംബ്ലിയില്‍ ധാരണയായിട്ടുണ്ട്.
73-ാമത് ലോകാരോഗ്യ അസംബ്ലി ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിലേക്ക് മൂന്ന് വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട 10 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ബോട്സ്വാന, കൊളംബിയ, ഘാന, ഗ്വിനിയ-ബിസഔ, മഡഗാസ്കർ, ഒമാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യ, യുണൈറ്റഡ് കിംഗ്ഡം എന്നി രാജ്യങ്ങളിൽ നിന്നാണ് മറ്റ് പുതിയ അംഗങ്ങൾ.
Discussion about this post