കണ്ണൂർ: തലയിൽ ചക്ക് വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന് പരിശോധനയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്.
തലയിൽ ചക്ക വീണു സാരമായ പരുക്കുള്ളതിനാൽ കാസർകോട് സ്വദേശിയായ യുവാവിനു ശസ്ത്രക്രിയ ആവശ്യമായിരുന്നു. കോവിഡിന്റെ ലക്ഷണങ്ങളൊന്നും ഇയാൾക്കുണ്ടായിരുന്നില്ല. എങ്കിലും കാസർകോട്ടു നിന്നുള്ള രോഗിയായതിനാൽ സ്രവം പരിശോധിക്കാൻ പരിയാരത്തെ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഫലം വന്നപ്പോൾ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇതുൾപ്പെടെ മറ്റു രോഗങ്ങൾക്കു ചികിത്സ തേടിയെത്തിയ 2 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. രോഗലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്ന സംഭവങ്ങൾ വർധിച്ചതോടെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആശങ്കയിലാണ്. ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 80 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി ഇതിനകം 6 ആരോഗ്യപ്രവർത്തകർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post